ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബോട്ടിൽ കുടുങ്ങിയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്‌തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെ മന്ത്രിയുടെ ബോട്ടിനുമേല്‍ മരം വീഴുകയായിരുന്നു. മേല്‍ക്കൂരയോളം മുങ്ങിയ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 9 പേരെ രക്ഷപ്പെടുത്താനായി ദുരന്തനിവാരണ സേനയോടൊപ്പം മന്ത്രിയും പോയിരുന്നു.
മരം വീണതോടെ ബോട്ടിന്റെ യന്ത്രം തകരാറിലായി. മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ സ്‌ഥലത്തെത്തി മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ശേഷം കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ 9 പേരെയും രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ദതിയയിലെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ ആഭ്യന്തര മന്ത്രിയുടേത് കേവലം പ്രശസ്‌തിക്കുവേണ്ടിയുള്ള പ്രകടനമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Read also: പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി