ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചൊവ്വാഴ്‌ചത്തേക്കാണ് മാറ്റിയത്. കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയതെന്നാണ് വിവരം.
ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഹരജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിനും കൂടി നല്‍കാന്‍ ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എംഎല്‍ ശര്‍മ എന്നിവരാണ് ഹരജികൾ നല്‍കിയിരിക്കുന്നത്.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നശിപ്പിക്കാനും ലക്ഷ്യമിട്ട് ഏജൻസികൾ നടത്തിയ ശ്രമമാണ് പെഗാസസ് ഗൂഢാലോചനയെന്നാണ് ഹരജികളിൽ പറയുന്നത്.
ഇസ്രയേലി സ്‌ഥാപനമായ എൻഎസ്ഒയുടെ ‘പെഗാസസ്’ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖ രാഷ്‌ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ സർക്കാർ ഏജൻസികൾ ഒളിഞ്ഞുനോക്കുന്നു എന്ന് ഹരജിയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ആരോപിക്കുന്നു.
അതേസമയം മാദ്ധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ ഗുരുതരമായ വിഷയമാണിതെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.
Most Read: ബലാൽസംഗത്തിന് ഇരയായി 9 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ആളിക്കത്തുന്നു