ഡെൽഹി: രാജ്യതലസ്‌ഥാനത്ത് 9 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ എത്തിയിരുന്നു. നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്‌തിട്ടുണ്ട്. ഇതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്‌തക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്.
അതേസമയം കേസില്‍ കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ഇതിനായി കേസ് ക്രൈംബ്രാഞ്ചിന് കൈ മാറിയിട്ടുണ്ട്. പ്രതികളെ ഉടന്‍ നുണപരിശോധനക്കടക്കം പോലീസ് വിധേയമാക്കും. പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സ്‌ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്‌ച വൈകിട്ടാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഡെൽഹിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരിയാണ് ക്രൂരമായ ബലാൽസംഗത്തിന് ഇരയായത്.കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നുമാണ് ശ്‌മശാനത്തിലെ പൂജാരിയും കൂട്ടാളികളും കുട്ടിയുടെ അമ്മയെ അറിയിച്ചത്.
കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും ഇവർ വിലക്കി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്‌മശാനത്തിലേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയമർന്നിരുന്നു.
അതേസമയം സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണമാണ് പെൺകുട്ടിയുടെ അമ്മ ഉയർത്തുന്നത്. മകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാന്‍ പോലീസ് ഇടപെട്ടില്ലെന്ന് അമ്മ ആരോപിച്ചു. വെള്ളം ഒഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെയ്‌തില്ലെന്നും ചിത കെടുത്താന്‍ ശ്രമിച്ച നാട്ടുകാരെ തടയുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അമ്മ പറഞ്ഞു. അടുത്ത ദിവസം പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
Most Read: കർഷക സമരം ശക്‌തമാകുന്നു; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച് ഇന്ന്