ന്യൂഡെല്‍ഹി: പുരാനി നങ്കലിലെ ശ്‌മശാനത്തിൽ ഒൻപത് വയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. പെൺകുട്ടി ദളിത് വിഭാഗക്കാരി ആയതിനാലാണ് ബലാൽസംഗം ചെയ്‌തതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു. പ്രതികള്‍ കൊലപാതകത്തെക്കുറിച്ച് അറിയിച്ചെന്ന് വ്യക്‌തമാക്കിയ രണ്ടു സാക്ഷികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കുറ്റപത്രം. ശ്‌മശാനത്തിലെ പുരോഹിതന്‍ രാധേശ്യാം, ലക്ഷ്‌മി നാരായന്‍, കുല്‍ദീപ് സിംഗ്, സലിം അഹമ്മദ് എന്നിവരാണ് പ്രതികള്‍.
പ്രതികൾ സഹായം ചോദിച്ചെന്നും അവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പറഞ്ഞെന്നും ഒരാൾ സാക്ഷിമൊഴി നൽകിയതായി കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു. “എന്തുകൊണ്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് ഞാന്‍ ചോദിച്ചു. അവള്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണെന്ന് രാധേശ്യാമും കുല്‍ദീപും പറഞ്ഞു” – ഒരു സാക്ഷിമൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ചിത അണക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ലാത്തിചാര്‍ജ് നേരിടേണ്ടിവന്നുവെന്നും പ്രദേശിക എസ്എച്ച്ഒ, എസിപി തുടങ്ങിയവര്‍ സ്‌ഥലത്ത് ഉണ്ടായിരുന്നു എന്നും സാക്ഷികള്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നിനാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഡെൽഹിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരിയാണ് ക്രൂരമായ ബലാൽസംഗത്തിന് ഇരയായത്. വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്‌മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്‌മശാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്‌ടിക്കപ്പെടുമെന്നും പൂജാരി ഭീഷണിപ്പെടുത്തി.
തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്‌മശാനത്തിലേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു. അടുത്ത ദിവസം പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
Read also: ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ