ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ശ്‌മശാനത്തിലെ പൂജാരി ഉൾപ്പടെ നാല് പേർക്കെതിരെ ബലാൽസംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 400 പേജുള്ള അന്തിമ റിപ്പോർട്ടിൽ ശ്‌മശാനത്തിലെ 55കാരനായ പൂജാരി രാധേയ ശ്യാം, ജീവനക്കാരായ കുൽദീപ് സിംഗ്, സലിം അഹമ്മദ്, ലക്ഷ്‌മി നാരായൺ എന്നിവർക്ക് എതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് വ്യക്‌തമാക്കുന്നു.
302 (കൊലപാതകം), 376 ഡി (കൂട്ട ബലാൽസംഗം), 506 (ഭീഷണിപ്പെടുത്തൽ), 201 (തെളിവ് നശിപ്പിക്കൽ) തുടങ്ങി ഏഴു വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ സെക്ഷൻ 6, എസ്‌സി/എസ്‌ടി നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരവും ഈ നാല് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം പട്യാല ഹൗസ് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. പ്രതികളെല്ലാം നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
ഓഗസ്‌റ്റ് ഒന്നിനാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഡെൽഹിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരിയാണ് ക്രൂരമായ ബലാൽസംഗത്തിന് ഇരയായത്. വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്‌മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്‌മശാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്‌ടിക്കപ്പെടുമെന്നും പൂജാരി ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്‌മശാനത്തിലേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു.
അടുത്ത ദിവസം പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
Most Read: ‘സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണ ഇല്ലാത്തവരുടെ സമീപനം’; വാരിയംകുന്നൻ വിവാദത്തിൽ മുഖ്യമന്ത്രി