തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്‌ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു വിഭാഗമാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ സഹന സമരവും ബഹുജന മുന്നേറ്റവും കര്‍ഷക പ്രക്ഷോഭവും സായുധ പോരാട്ടങ്ങളും എല്ലാമുണ്ട്. വ്യത്യസ്‌ത വിഭാഗങ്ങള്‍ അതില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതില്‍ പലരുടേയും കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാണ്. എന്നാല്‍ ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂ.
സ്വാതന്ത്ര്യം നേടിയാല്‍ ഏതുതരം ഭരണസംവിധാനം വേണം എന്നതിലും വ്യത്യസ്‌ത അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ അടിസ്‌ഥാനമാക്കി സ്വാതന്ത്രസമര പോരാട്ടങ്ങളെ തരം തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്‌റ്റുകാര്‍ മലബാര്‍ കലാപത്തെ കാര്‍ഷിക കലാപമായി വിലയിരുത്തി. അതിനെ സ്വാതന്ത്ര സമരമായി അബ്‌ദുറഹ്‌മാൻ സാഹിബ് പ്രഖ്യാപിച്ചു.
അന്ന് ബ്രിട്ടീഷുകാരുടെ സഹായികളായി പ്രവര്‍ത്തിച്ചത് നാട്ടിലെ ജൻമിമാരായിരുന്നു. അങ്ങനെ അത് ജൻമിമാര്‍ക്കെതിരായ സമരമായി വികസിച്ചു. ചില മേഖലകളില്‍ മലബാര്‍ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നത് യഥാര്‍ഥ്യമാണ്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. എന്നാല്‍ വാരിയംകുന്നന്‍ ബ്രിട്ടീഷ് വിരുദ്ധസമരത്തെ എതിര്‍ത്ത എല്ലാവരേയും ശത്രുപക്ഷത്താണ് കണ്ടത്.
ഖാന്‍ ബഹദൂര്‍ ചേക്കൂട്ടി, തയ്യില്‍ മൊയ്‌തീൻ ഉള്‍പ്പെടെയുള്ളവരെ കൊല്ലുകയാണ് വാരിയംകുന്നനും സംഘവും ചെയ്‌തത്. നിരപരാധികളെ കൊല്ലപ്പെടുത്തുകയും മറ്റും ചെയ്യുന്നവര്‍ക്കെതിരെ ശക്‌തമായ നിലപാട് അദ്ദേഹം സ്വീകരിച്ചതായും ചരിത്ര രേഖയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാര്‍ കലാപം ഹിന്ദു- മുസ്‌ലിം സംഘര്‍ഷമാണെന്ന പ്രചാരണം രാജ്യമെങ്ങും വന്നപ്പോള്‍ ഇതേക്കാര്യം ആവര്‍ത്തിച്ചു കൊണ്ട് വാരിയംകുന്നത്ത് എഴുതിയ കത്ത് ഹിന്ദു പത്രം ഈ അടുത്ത് പുനഃപ്രസിദ്ധീകരിച്ചു. ഇ മൊയ്‌തുമൗലവിയുടെ ആത്‌മകഥയിലും വാരിയംകുന്നിനെ മൗലികവാദിയായല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
National News: കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം