തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയേക്കും. ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള ഡബ്‌ള്യൂഐപിആർ (WIPR- Weekly Infection Population Ratio) നിരക്ക് എട്ടായി കുറച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ നിയന്ത്രണം. മദ്യം വാങ്ങാൻ എത്തുന്നവർ വാക്‌സിനേഷൻ രേഖയോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന നിബന്ധനയും ഇന്ന് മുതൽ പ്രാബല്യത്തിലാകും. അതേസമയം, കടകളിലും ബാങ്കുകളിലും പോകുന്നവർ വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന സർക്കാർ പിൻവലിച്ചു. മാളുകളും ഇന്ന് തുറക്കും.
ഓണക്കാലമായതിനാൽ ആൾകൂട്ടവും തിരക്കും കൂടാനുള്ള സാധ്യത ഏറെയുണ്ട്. രോഗവ്യാപനം ഉയർന്ന് നിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരുകയും വേണം. ഇത് മുന്നിൽ കണ്ടാണ് ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ കടുപ്പിച്ചത്. നേരത്തെ പ്രതിവാര രോഗനിരക്ക് പത്തിൽ കൂടുതലുള്ള വാർഡുകളിൽ ആയിരുന്നു ഒരാഴ്‌ചയായി ലോക്ക്‌ഡൗൺ. ഇന്ന് മുതൽ രോഗനിരക്ക് എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളും അടച്ചിടും. നിലവിൽ സംസ്‌ഥാനത്താകെ 266 വാർഡുകളിലാണ് ലോക്ക്‌ഡൗൺ.
വൈകിട്ടോടെ അതാത് ജില്ലകളിലെ ലോക്ക്‌ഡൗൺ വാർഡുകൾ കളക്‌ടർമാർ പ്രഖ്യാപിക്കും. ഹൈക്കോടതിയുടെ നിരന്തര വിമർശനങ്ങൾക്ക് ഒടുവിലാണ് മദ്യം വാങ്ങാൻ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാഫലം, ഒരു മാസം മുൻപ് കോവിഡ് വന്നുപോയ സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലുമാണ് മദ്യം വാങ്ങാൻ എത്തുമ്പോൾ ഹാജരാക്കേണ്ടത്. ഇത് എങ്ങനെ നടപ്പാക്കും എന്നതിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; നീതി കിട്ടുംവരെ പോരാടുമെന്ന് ചെന്നിത്തല