ജയ്‌പൂർ: ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനിലെ ഹനുമാൻഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. യുവതിയുമായി ബന്ധം പുലർത്തിയതിന്റെ പേരിലായിരുന്നു അരുംകൊല. മുഖ്യപ്രതിയടക്കം അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
പ്രേംപുര സ്വദേശി ജഗദീഷ് മേഗ്വാളിനെയാണ് (29) ഒരു സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഒക്‌ടോബർ ഏഴിനായിരുന്നു സംഭവം. പ്രതികളിൽ ഒരാളുടെ ഭാര്യയുമായി ജഗദീഷിന് ബന്ധമുണ്ടായിരുന്നു എന്നും ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ജഗദീഷിനെ പ്രതികൾ തട്ടിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ സ്‌ഥലത്ത് എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വടികൊണ്ടും മറ്റും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികളിൽ ഒരാൾ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ യുവതി ഉൾപ്പടെ 11 പേർക്കെതിരെയാണ് ജഗദീഷിന്റെ പിതാവ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ ഭർത്താവാണ് മുഖ്യപ്രതി. ഇയാളെ ശനിയാഴ്‌ച രാത്രി തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബാക്കി പ്രതികളെല്ലാം ഇവരുടെ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.
യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. രാഷ്‌ട്രീയ നേതാക്കളടക്കം രംഗത്തെത്തി. കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി അശോക് ഗെഹലോത്തിനും എതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിച്ചത്. ദളിത് വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് പറയുന്ന കോൺഗ്രസ് സർക്കാർ ഇക്കാര്യത്തിൽ സമ്പൂർണ പരാജയമാണെന്നും സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും ബിജെപി നേതാവ് ബൽവീർ ബിഷ്‌ണോയി ആരോപിച്ചു.
Also Read: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഒരു വിദേശി കൂടി അറസ്‌റ്റില്‍