മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു വിദേശി കൂടി അറസ്‌റ്റിലായി. നൈജീരിയ സ്വദേശിയാണ് അറസ്‌റ്റിലായത്. കേസില്‍ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 20 ആയി.
ഗൊരേഗാവില്‍ നിന്നാണ് എന്‍സിബി സംഘം പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളില്‍ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിലെ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. ചലച്ചിത്ര നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫിസിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഖത്രിക്ക് എന്‍സിബി നോട്ടീസ് നല്‍കി.
ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്‌തികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്ന് അറസ്‌റ്റിലായ അജിത് കുമാര്‍ എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
അതേസമയം ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ നാളെ പ്രത്യേക എന്‍ഡിപിഎസ് കോടതി പരിഗണിക്കും. കപ്പലിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് ആര്യൻ ഖാൻ സമ്മതിച്ചതായി സാക്ഷി റിപ്പോർട്ടിൽ എൻസിബി വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: കർഷക കൊലപാതകം, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി