മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് ആശ്വാസം. കേസ് ഒതുക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ, എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയുടെ അറസ്‌റ്റ് തടഞ്ഞു ബോംബൈ ഹൈക്കോടതി. ജൂൺ എട്ടുവരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി വ്യക്‌തമാക്കി.
ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി വിധി. കേസുമായി ബന്ധപ്പെട്ട രേഖകളോ വാട്‌സ് ആപ് ചാറ്റുകളോ പുറത്തുവിടരുതെന്നും കോടതി നിർദ്ദേശം നൽകി. ഹരജിയിൽ സമീർ വാങ്കഡെയ്‌ക്ക് ഇന്ന് വരെ ഹൈക്കോടതി അറസ്‌റ്റിൽ നിന്ന് സംരക്ഷണം അനുവദിച്ചിരുന്നു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഡെപ്യൂട്ടി ഡയറക്‌ടർ ജ്‌ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്. എൻസിബിയുടെ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടാതെ ക്രിമിനൽ ഗൂഢാലോചനക്കും ഭീഷണിപ്പെടുത്തിയതിനും വാങ്കെഡെയ്‌ക്കും മറ്റു നാല് പേർക്കുമെതിരെ മെയ് 11ന് ആണ് സിബിഐ കേസെടുത്തത്.
ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ചോദിച്ചെന്നും ആര്യൻ ഖാനെതിരെ കുറ്റം ചുമത്തില്ലെന്ന് വാഗ്‌ദാനം ചെയ്‌തെന്നും ആരോപിച്ചാണ് സമീർ വാങ്കെഡേക്ക് എതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്‌തിരിക്കുന്നത്. ഇതിൽ 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. 2021 ഒക്‌ടോബർ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്‌ഡിൽ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ അറസ്‌റ്റിലാകുന്നത്.
കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ മേധാവി കൂടിയായിരുന്ന സമീർ വാങ്കഡെ. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുകയായിരുന്നു. എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘമായിരുന്നു പിന്നീട് കേസ് അന്വേഷിച്ചിരുന്നത്. ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് എൻസിപി ക്‌ളീൻ ചിറ്റ് നൽകുകയും ചെയ്‌തു.
Most Read: 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാൻ തിരക്ക് കൂട്ടേണ്ട; നാല് മാസം സമയമുണ്ട്- ആർബിഐ