കോഴിക്കോട്: വീടിന്റെ വാടകക്കുടിശ്ശിക ചോദിച്ചതിന് ഉടമയ്‌ക്കെതിരെ വ്യാജ പീഡനപരാതി നൽകിയ വനിതാ എസ്‌ഐയ്‌ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണർ ഓഫിസിലെ വനിതാ എസ്‌ഐ ജെ സുഗുണവല്ലിയെ സസ്‌പെൻഡ് ചെയ്‌തു. കേസ് അന്വേഷിച്ച ഫറോക്ക് അസിസ്‌റ്റന്റ് കമ്മീഷണർ എംഎം സിദ്ദീഖിന്റെതാണ് നടപടി.
എസ്‌ഐ സുഗുണവല്ലി കഴിഞ്ഞ നാല് മാസമായി വാടക നൽകുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയിൽ നിന്നുള്ള കുടുംബമാണ് ഇൻസ്‌പെക്‌ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും സുഗുണവല്ലി ഹാജരായില്ല. നാല് ദിവസത്തിന് ശേഷം പന്നിയങ്കര സ്‌റ്റേഷനിൽ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്റെ കയ്യിൽ കയറി പിടിച്ചതായി പരാതി നൽകുകയായിരുന്നു. തന്റെ വിവാഹമോതിരം ഊരിയെടുത്തെന്നും വീടിന് നൽകിയ അഡ്വാൻസ് തുകയായ 70,000 രൂപയും ചേർത്ത് ഒരു ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും സുഗുണവല്ലി പരാതിയിൽ ആരോപിച്ചു.
തുടർന്ന് പന്നിയങ്കര പോലീസ് വീട്ടുടമയുടെ മരുമകനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണ് ഇതെന്ന് വ്യക്‌തമായത്. ഇതോടെ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകുകയായിരുന്നു.
Also Read: ശബരിമല തീർഥാടനം; സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്





































