കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹരജി ഹൈക്കോടതി തള്ളി. കേസിലെ മറ്റ് പ്രതികളായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം.
സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ ഇടപെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. 40 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസ് ഡയറി പരിശോധിച്ച കോടതി, ഭർത്താവ് സുഹൈലിനെതിരെ ഉള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കിൽ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പറഞ്ഞു.
നിലവിൽ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ഭർത്താവിനും മാതാപിതാക്കൾക്കും എതിരെയുള്ളത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ നേരിട്ടത് കൊടിയ പീഡനമാണ് എന്നും പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞു.
40 ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെട്ടു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇയാൾ പലതവണ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് മോഫിയയെ സ്‌ഥിരമായി ഉപദ്രവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി