ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യം, ഓപ്പറേഷൻ ഗംഗ ഇന്നും തുടരും. യുക്രൈന്റെ കൂടുതൽ അതിർത്തി വഴി രക്ഷാ ദൗത്യം നടത്താനാണ് നീക്കം. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്.
യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ളോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. കൂടാതെ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.
അതിവേഗം നാടണയാന്‍ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിര്‍ത്തിയിൽ ഉളളത്. പോളണ്ട് അതിര്‍ത്തിയില്‍ വന്‍ തിരക്കായതിനാലാണ് പൗരൻമാരെ ഇന്ത്യയിലെത്തിക്കാന്‍ എംബസി ഹംഗറി, റോമാനിയ അതിര്‍ത്തികളുടെ സാധ്യത കൂടി തേടിയത്. അതേസമയം, യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും. റോമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൂടി ഇന്ന് പുറപ്പെടും.
യുക്രൈന്‍ അതിര്‍ത്തിയിലെ ഷെഹിനിയില്‍ നിന്നും ഇന്നുമുതല്‍ 10 ബസുകള്‍ സജ്‌ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ക്രാക്കോവിക്, ബുഡോമിയര്‍സ് എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടും. ബസുകളില്‍ റിസര്‍വ് ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ ബസ് സര്‍വീസ് ഉണ്ടാകുമെന്നും എംബസി വ്യക്‌തമാക്കി. +48225400000,+48795850877, +48792712511 എന്നീ നമ്പറുകളില്‍ എംബസിയെ ബന്ധപ്പെടാം.
Most Read: കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്