കൊല്ലം: യുക്രൈൻ യുദ്ധഭൂമിയിൽ വഴിപിരിഞ്ഞുപോയ മലയാളി സഹോദരങ്ങൾ പോളണ്ടിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് കണ്ണും മനസും നിറക്കുന്ന കാഴ്‌ചയായിരുന്നു. യുക്രൈനില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബാക്രമണത്തിൽ ചിതറിയോടി വഴിപിരിഞ്ഞ സഹോദരങ്ങളാണ് പോളണ്ടില്‍ കണ്ടുമുട്ടിയത്.
ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ആസിഫുമാണ് പോളണ്ടിലെ മില്ലേനിയം ഹോട്ടലില്‍ കണ്ടുമുട്ടിയത്. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അസ്ഹര്‍ (21). സഹോദരൻ മുഹമ്മദ് ആസിഫ് (19) അതേ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും.
ഹാര്‍കിവ് നൗക്കോവ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനിലെ ബങ്കറില്‍നിന്ന് ഹോസ്‌റ്റലിലേക്ക് പോകാനായി അസ്ഹര്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ബോംബ് വര്‍ഷം. അവിടെനിന്നു രക്ഷപ്പെട്ട അസ്ഹര്‍ പോളണ്ടിലെത്തി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്‌ഥര്‍ അസ്ഹറിനെ മധ്യ പോളണ്ടിലെ തരാസ്‌ക്കയിലുള്ള ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തിച്ചു.
ദിവസങ്ങള്‍കഴിഞ്ഞ് പോളണ്ടിലെത്തിയ അനുജന്‍ ആസിഫിന് അഭയം ലഭിച്ചത് പോളണ്ടിലെ എയര്‍പോര്‍ട്ടിനു സമീപമുള്ള മില്ലേനിയം ഹോട്ടലിലായിരുന്നു. തരാസ്‌ക്ക ഉള്‍പ്രദേശമായതിനാല്‍ ഫോണിലൂടെയോ നെറ്റ് വഴിയോ ഇരുവര്‍ക്കും ബന്ധപ്പെടാനായിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം അസ്ഹറിന് നാട്ടിലേക്കെത്താനുള്ള വിമാന ടിക്കറ്റ് ശരിയായി. തുടർന്ന് എംബസി ഉദ്യോഗസ്‌ഥര്‍ അസ്ഹര്‍ ഉൾപ്പടെയുള്ള സംഘത്തെ വിശ്രമത്തിനായി മില്ലേനിയം ഹോട്ടലിലേക്ക് മാറ്റി.
അവിടെവച്ചാണ് അപ്രതീക്ഷിതമായി അസ്ഹര്‍ സഹോദരൻ ആസിഫിനെ കണ്ടുമുട്ടിയത്. അസ്ഹറിന് ശനിയാഴ്‌ച പുറപ്പെടുന്ന ഇന്‍ഡിഗോ എയര്‍വേയ്‌സില്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഡെൽഹിയിലാണ് വിമാനം ഇറങ്ങുക. ആസിഫിന് ഇതുവരെ ടിക്കറ്റ് ലഭ്യമായിട്ടില്ല. ആസിഫിന് കൂടി ഉടൻ ടിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് ഡയമണ്ട് ബിനു പറഞ്ഞു.
Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…







































