ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്‌തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്‌ണു എംടി (27) ഇനി ആറു പേരിലൂടെ ജീവിക്കും. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ച് ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ വെള്ളിയാഴ്‌ച രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
അതിനോടകം തന്നെ വിഷ്‌ണുവിന് മസ്‌തിഷ്‌ക മരണം സംഭവിച്ചിരുന്നു. വിഷ്‌ണുവിന്റെ അവസ്‌ഥ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കിയ ആശുപത്രി അധികൃതർ അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവൽക്കരിക്കുകയും ചെയ്‌തു.
കാര്യങ്ങൾ ബോധ്യപ്പെട്ട മാതാപിതാക്കൾ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. “മരണശേഷവും ആറ് പേരിലൂടെ അവൻ ജീവിക്കുമെങ്കിൽ അതാണ് ഞങ്ങൾക്ക് സന്തോഷം”- എന്ന് പറഞ്ഞാണ് വിഷ്‌ണുവിന്റെ മാതാപിതാക്കൾ അവയവദാനത്തിന് സമ്മതം നൽകിയത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്‌തത്. ഇതിൽ ഒരു വൃക്കയും, കരളും, കോർണിയയും സ്വകാര്യ ആശുപത്രിയിലെ തന്നെ രോഗികൾക്കാണ് ലഭിക്കുക.
മറ്റുള്ള അവയവങ്ങൾ സർക്കാർ നിർദ്ദേശമനുസരിച്ച് വിട്ടുകൊടുക്കും. രാത്രി 8 മണിയോടെ അവയവം നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയകൾ ആരംഭിക്കും. രാവിലെയോടെ അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയ പൂർത്തിയാവും.
Most Read: പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്‌റ്റിൽ!







































