കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് അടുത്തയാഴ്‌ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.
നോട്ടീസ് നൽകിയിട്ടും, ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇത്തരത്തിൽ കാല താമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും.
ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി നടൻ ദിലീപിന്റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. അഡ്വ. ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിയ്‌ക്ക് പരാതി നൽകിയത്. എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പൊതു സമൂഹത്തിൽ കേസിലെ പ്രതികളെയും അവരുടെ ബന്ധുക്കളെയും അഭിഭാഷകളെയും ജുഡീഷ്യറിയെ തന്നെയും അപമാനിക്കാൻ ഉദ്യോഗസ്‌ഥർ ശ്രമിക്കുകയാണ്.
ഇതിന് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ട്. തുടരന്വേഷണത്തിന് കാരണക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാർ എഡിജിപി എസ് ശ്രീജിത്തിന്റെ കുടുംബ സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട വാട്‍സ്ആപ്പ് ചാറ്റുകൾ അടക്കം മായ്‌ക്കാൻ ദിലീപ് ആദ്യം സമീപിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കർ കീഴടങ്ങിയിട്ടും ഇയാൾ പ്രതിയായ മറ്റ് തട്ടിപ്പ് കേസുകളിൽ അറസ്‌റ്റ് രേഖപ്പെടുത്തിയില്ലെന്നും പോലീസ് കസ്‌റ്റഡിയിലിരിക്കെ സായ് ശങ്കറിന്റെ അഭിമുഖത്തിന് മാദ്ധ്യമങ്ങൾക്ക് അവസരം നൽകിയെന്നും പരാതിയിലുണ്ട്.
Read Also: കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ