കോഴിക്കോട്: സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടികണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുകയാണെന്നും കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ വൻ അഴിമതി ലക്ഷ്യം വെച്ച് പിണറായി വാർഷികാഘോഷം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വൻതോതിൽ പണം ചിലവഴിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇത് ജനങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് സർക്കാർ കൈയിട്ട് വാരിയ പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർഥ്യമാവുമെന്ന് ഉറപ്പായി. മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ള പൂശുകയാണ്. ഇത് കേരളത്തിന്റെ സ്വര്യജീവിതം തകർക്കും. കേരളത്തിൽ കലാപം ഉണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
എസ്‌ഡിപിഐയുടെ സംസ്‌ഥാന അധ്യക്ഷന്റെ അറിവോടെയാണ് പാലക്കാട് ആശുപത്രിയിൽ നിന്നും ശ്രീനിവാസനെ കൊല്ലാൻ പ്രതികൾ പുറപ്പെട്ടതെന്ന് വ്യക്‌തമായിട്ടും സർക്കാർ ഒരു നടപടിയും എടുക്കുന്നില്ല. ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ തൊടാൻ പോലും പോലീസിന് ധൈര്യമില്ല. പാലക്കാട്ടെ സർവകക്ഷി യോഗം വെറും പ്രഹസനം മാത്രമായിരുന്നു. സമാധാനം പുനഃസ്‌ഥാപിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്‌തമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Most Read: പാലക്കാട് ഇരട്ടക്കൊല; ജില്ലയിൽ നിരോധനാജ്‌ഞ നീട്ടി