കൊച്ചി: കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതുവെ മാന്ദ്യത്തിൽ തുടരുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി കോവിഡിന് ശേഷം എങ്ങനെയായിരിക്കും? നിരവധി സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്, കോവിഡിന് ശേഷം റെസിഡൻഷ്യൽ പ്രോപ്പർട്ടിയുൾപ്പെടെയുള്ള വസ്തുക്കളുടെ വില കുത്തനെ കുറയുമെന്നാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിലയിടിയുന്ന സാഹചര്യത്തിൽ കൂടുതൽ വസ്തു വാങ്ങാൻ തയ്യാറെടുക്കുന്നവർ ഈ രംഗത്തുണ്ട്. അതോടൊപ്പം തന്നെ സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ ഈ മേഖലയെ ആശ്രയിക്കുന്നവരുമുണ്ട്.
മാന്ദ്യത്തിലായിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ കോവിഡ് വ്യാപനം കൂടുതൽ പ്രതിസന്ധിയിലാക്കി. പൂർത്തിയാക്കാത്ത നിരവധി പ്രോജക്ടുകൾ ഇപ്പോൾ ഈ രംഗത്തുണ്ട്. പണലഭ്യതയിലുണ്ടായ കുറവാണ് പ്രധാന പ്രശ്നം. 2021 ഓടെ കോവിഡ് വാക്‌സിൻ എല്ലായിടത്തും എത്തിക്കഴിഞ്ഞാൽ കൊമേർഷ്യൽ സ്പേസുകൾക്ക് ഡിമാൻഡ് കൂടുമെന്നാണ് കരുതുന്നത്. എങ്കിലും റെസിഡൻഷ്യൽ പ്രോജക്ടുകൾ നേരിടുന്ന പ്രതിസന്ധി മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കോവിഡ് വ്യാപനം മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു. വാണിജ്യക്കെട്ടിടങ്ങളുടെ വാടക മുടങ്ങിയതുൾപ്പെടെയുള്ളവ അതിൽപ്പെടും. ഒപ്പം തന്നെ കമ്പനികൾ വർക്ക് ഫ്രം ഹോം എന്ന ആശയത്തിലേക്ക് എത്തിയതും ഈ രംഗത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. റീട്ടെയ്ൽ സ്‌പേസുകൾക്ക് 20 മുതൽ 25 ശതമാനം വരെ വിലയിടിവ് ഉണ്ടാകുമെന്നാണ് റിയൽ എസ്റ്റേറ്റ് കമ്പനികൾ കണക്കാക്കുന്നത്. വിദേശ രാജ്യങ്ങളിലുൾപ്പെടെ റിയൽ എസ്റ്റേറ്റ് മേഖല കനത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.