തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും എതിരെ ചോദ്യങ്ങൾ ഉയർത്തി പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ആരോപണം തെറ്റെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്‌ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ചോദിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറഞ്ഞു.
യുഡിഎഫിന്റെ അടുക്കളയിൽ വേവിച്ച വിവാദമല്ലിത്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ സ്വപ്‌നയുടെ മൊഴിയിൽ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. ഇതോടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിർത്തു. പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമർശിക്കുമെന്നും ചോദിച്ചു.
മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എതിർത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതിൽ പോയിന്റ് ഓഫ് ഓർഡർ അനുവദിക്കാറില്ലെന്ന് വിഡി സതീശൻ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ടെന്ന് ഷാഫിയും മറുപടി നൽകി. ഇതോടെ സഭയിൽ ഭരണപക്ഷ ബഹളമായി.
സരിത്തിന്റെ ഫ്ളാറ്റിലേക്ക് കയറാൻ എന്താണ് പോലീസിനെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഷാഫി മുന്നോട്ട് വെച്ചു. ഷാജ് കിരണിനെതിരെ നടപടിയില്ല. എന്തുകൊണ്ടാണ് ഷാജ് കിരൺ പറയും പോലെ കേരളത്തിൽ എല്ലാം നടക്കുന്നത്. അയാൾ പറയുമ്പോൾ സരിത്തിനെ പോലീസ് പിടിക്കുന്നു. അയാൾ പറയുമ്പോൾ പോലീസ് വിടുന്നുവെന്നതാണ് നടന്നത്. രഹസ്യ മൊഴിക്ക് പിന്നാലെയാണ് സരിത്തിനെ വിജിലൻസ് തട്ടികൊണ്ട് പോയത്. എന്താണ് ഇവിടെ നടക്കുന്നത്. വിജിലൻസ് മേധാവിയെ മാറ്റാൻ കാരണമെന്താണെന്ന് ജനങ്ങൾക്ക് അറിയണം. എന്തിനാണ് മുൻ മേധാവി എംആർ അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പോലീസിൽ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു.
രഹസ്യ മൊഴി കൊടുത്തതിന്റെ പേരിൽ എന്തിനാണ് സ്വപ്‌നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്‌തമാക്കണം. രഹസ്യ മൊഴി നൽകിയതിന്റെ പേരിൽ ഗൂഢാലോചനക്ക് കേസ് എടുത്തത് ഇന്ത്യയിൽ ആദ്യമായിരിക്കും. ആരോപണം വ്യാജമെങ്കിൽ സെക്ഷൻ 499 പ്രകാരം വ്യാജ ആരോപണങ്ങളിൽ നടപടിയെടുക്കുകയല്ലേ വേണ്ടത്, അതില്ലാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്. ശിവശങ്കർ ഉൾപ്പടെ ഉന്നത പദവികളിൽ ഇരിക്കുന്നു. ഷാജ് കിരണിന് എതിരെ എന്തുകൊണ്ട് മാനനഷ്‌ടകേസ് ഇല്ലാത്തതെന്താണെന്ന് ചോദിച്ച പ്രതിപക്ഷം, മുഖ്യമന്ത്രിക്കും കോടിയേരിക്കും എതിരായ മോശപ്പെട്ട കാര്യങ്ങൾ ഇവർ പറഞ്ഞിട്ടും മാനനഷ്‌ട കേസില്ലാത്തതെന്താണെന്നും പ്രതിപക്ഷം ചോദിച്ചു.
ശിവശങ്കർ കസ്‌റ്റംസിന് കൊടുത്ത മൊഴിയും പ്രതിപക്ഷം സഭയിലുന്നയിച്ചു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് വിട്ടു പോയി എന്നാണ് ശിവശങ്കറിന്റെ മൊഴി. ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത് ബാഗേജ് മറന്നില്ലെന്നാണ്. ഇവരിൽ ആരാണ് കള്ളം പറയുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.
Most Read: പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ജഡ്‌ജി ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറി