അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ജാവേദ് അഹ്‌മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്‌ജി പിൻമാറി. അലഹാബാദ് ഹൈക്കോടതി ജഡ്‌ജിയായ സുനിത അഗര്‍വാളാണ് പിൻമാറിയത്.
അനധികൃത നിര്‍മാണം ആരോപിച്ച് വീട് കൈയ്യേറ്റം ചെയ്‌ത യുപി സര്‍ക്കാര്‍ നടപടിക്കെതിരെ വീടിന്റെ ഉടമസ്‌ഥയും ജാവേദിന്റെ ഭാര്യയുമായ ഫാത്തിമയാണ് ഹരജി നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് കൂടിയാണ് ഫാത്തിമ. ഹരജി ഇന്ന് തന്നെ മറ്റൊരു ബെഞ്ച് പരിഗണിച്ചേക്കുമെന്നാണ് വിവരം.
വീട് അനധികൃതമായി നിര്‍മിച്ചതല്ലെന്നും നിയമം പാലിച്ചിട്ടുണ്ടെന്നും പറഞ്ഞ ഫാത്തിമ തന്റെ പേരിലുള്ള വീട് പൊളിക്കുന്നതിന് മുന്‍പ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നില്ലെന്നും ഹരജിയില്‍ വ്യക്‌തമാക്കി. പൊളിച്ചുനീക്കലിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യങ്ങളും പ്രത്യേക അജണ്ടകളുമാണെന്നും പാത്തിമ പറയുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനായ ജാവേദ് മുഹ്‌മദിനെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജൂണ്‍ 11ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗവ് നടത്തിയ ചര്‍ച്ചയിലാണ് ബിജെപി വക്‌താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ പ്രസ്‌താവന നടത്തിയത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
Most Read: ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ; അറസ്‌റ്റിനെതിരെ പ്രതിഷേധം