ന്യൂഡെൽഹി: മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ അറസ്‌റ്റിലായ ആൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ. ഇന്നലെയാണ് മുഹമ്മദ് സുബൈറിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ അറസ്‌റ്റ് സ്‌ഥിരീകരിച്ച ഡെൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്‌ട്രാറ്റജിക് ഓപറേഷൻസ് ഡിസിപി കെപി മൽഹോത്ര മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ചോദ്യം ചെയ്യാനായി സുബൈറിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങുമെന്ന് അറിയിച്ചിരുന്നു. സുബൈറിന്റെ അറസ്‌റ്റിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ്, എസ്‌പി, അഖിലേന്ത്യ മുസ്‌ലിം മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.
അറസ്‌റ്റിൽ നിന്ന് കോടതി സംരക്ഷണം നൽകിയ 2020ലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുബൈറിനെ പോലീസ് വിളിപ്പിച്ചത്. തുടർന്ന് പുതിയ എഫ്‌ഐആർ ഉണ്ടെന്ന് പറഞ്ഞ് അതിന്റെ പകർപ്പോ സമൻസോ നൽകാതെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഐപിസി 153എ പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും, 295എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, 2018 മാർച്ചിൽ നടത്തിയ ഒരു ട്വീറ്റിന്റെ പേരിലാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് മുഹമ്മദ് സുബൈറിനടക്കം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈയിടെ കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയ ബിജെപി ദേശീയ വക്‌താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടതും ആൾട്ട് ന്യൂസ് ആണ്.
മാദ്ധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ, പ്രതീക് സിൻഹയുമൊത്ത് 2017ലാണ് ആൾട്ട് ന്യൂസ് എന്ന ഓൺലൈൻ സമാന്തര സ്‌ഥാപനം തുടങ്ങിയത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ മറച്ചുവെച്ചതും വസ്‌തുതാ വിരുദ്ധവുമായ വാർത്തകളുടെ നിജസ്‌ഥിതി പുറത്തുകൊണ്ടു വരികയായിരുന്നു ലക്ഷ്യം. പിന്നീട്, ലോകത്തെ തന്നെ ഏറ്റവും വലിയ ‘ഫാക്റ്റ് ചെക്കിങ്’ സ്ഥാപനമായി ഇത് മാറി. സമൂഹ മാദ്ധ്യമങ്ങളിൽ നിരന്തരം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബർ ആക്രമണങ്ങൾക്ക് ആൾട്ട് ന്യൂസും സ്‌ഥാപകരും ഇരയാകാറുണ്ടായിരുന്നു.
Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?