ന്യൂഡെൽഹി: മുസ്‌ലിം സ്‌ത്രീകൾക്ക് നേരെ ബലാൽസംഗ ഭീഷണി മുഴക്കിയ ബജ്‌റംഗ് മുനി ദാസിനെ സുപ്രീം കോടതിയിൽ ന്യായീകരിച്ച് യുപി പോലീസ്. വലിയ അനുയായി വൃന്ദമുള്ള സീതാപൂരിലെ ആദരണീയനായ മതനേതാവാണ് ബജ്‌റംഗ് മുനി എന്നാണ് സംസ്‌ഥാന പോലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വാദിച്ചത്. ആൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കവേ ആയിരുന്നു സംഭവം.
‘ഒരു മതനേതാവിനെ വിദ്വേഷത്തിന്റെ വ്യാപാരി എന്ന് വിളിക്കുമ്പോൾ അത് പ്രശ്‌നങ്ങൾ ഉണ്ടാക്കും. ബജ്‌റംഗി ബാബയുടെ ആരാധകരുടെ മതവികാരത്തെ സുബൈർ വ്രണപ്പെടുത്തി. അത് മനഃപൂർവമാണെങ്കിലും അല്ലെങ്കിലും വിചാരണ നേരിടേണ്ടതുണ്ട്. പ്രഥമദൃഷ്‌ട്യാ അതിക്രമം ഉണ്ടായിട്ടുണ്ട്. നിങ്ങൾ നല്ല ആളായിരുന്നു എങ്കിൽ ട്വിറ്ററിൽ കുറിപ്പിടാതെ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടത് ‘; എഎസ്‌ജി വാദിച്ചു.
മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പോലീസിന് മുന്നിൽ വെച്ച് പരസ്യമായി പറഞ്ഞയാളാണ് ബജ്‌റംഗി മുനിയെന്ന് സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൾസാൽവ്‌സ് ചൂണ്ടിക്കാട്ടി. ‘മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്യുമെന്ന് പോലീസിന്റെ മുന്നിൽവെച്ചാണ് ഒരു സന്യാസി പറയുന്നത്. ഞാനിത് ട്വീറ്റ് ചെയ്‌തിരുന്നു. അതിന്റെ പൂർണ വീഡിയോ ഉണ്ട്. ഇക്കാര്യം അന്വേഷിക്കുന്നുണ്ട് എന്ന് മാത്രമാണ് സീതാപൂർ പോലീസ് മറുപടി നൽകിയത്. ബജ്‌റംഗ് മുനിയുടെ പരാമർശത്തിൽ ദേശീയ വനിതാ കമ്മിഷൻ നടപടി എടുത്ത് വരികയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ വിഷയമായത് കൊണ്ടാണ് കേസ് അടിയന്തരമായി പരിഗണിച്ചതെന്ന് ഹരജി പരിഗണിച്ചതെന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് ഇന്ദിരാ ബാനർജി വ്യക്‌തമാക്കി. അതിൽ തർക്കം വേണ്ട. വ്യക്‌തി സ്വാതന്ത്ര്യം ഇല്ലാതാകുന്ന ഘട്ടത്തിൽ അടിയന്തര പ്രാധാന്യം ഇല്ല എന്ന് നിങ്ങൾക്ക് പറയാനാകില്ല’; ബാനർജി കൂട്ടിച്ചേർത്തു.
ജസ്‌റ്റിസ് ഇന്ദിരാ ബാനർജിക്ക് പുറമേ, ജെകെ മഹേശ്വരി കൂടി അടങ്ങിയ ബഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. യതി നരസിംഹാനന്ദ്, ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ വിദ്വേഷത്തിന്റെ വ്യാപാരികളാണ് എന്ന ട്വീറ്റിലാണ് സുബൈറിനെതിരെ യുപി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേസിൽ സുബൈറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Most Read: പുതിയ ഒമൈക്രോണ്‍ വകഭേദം; വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന