ന്യൂഡെൽഹി: തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത ഒൻപത് കേസുകളിൽ അറസ്‌റ്റ് ഉണ്ടാവുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് മുൻ ബിജെപി വക്‌താവ് നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ നുപൂർ ശർമയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ ഒന്നിലധികം എഫ്‌ഐആറുകൾ അവർക്കെതിരെ രജിസ്‌റ്റർ ചെയ്യുകയും ഉണ്ടായി.
ഡെൽഹിയിൽ ആദ്യ പരാതി നൽകിയതിനാൽ തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകൾ ക്ലബ് ചെയ്യണമെന്ന് നൂപുർ ശർമ്മ ആവശ്യപ്പെട്ടു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ബലാൽസംഗ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
നബിക്ക് എതിരായ പരാമർശത്തെ തുടർന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉണ്ടായതിൽ നുപൂർ ശർമക്ക് എതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് ശേഷമാണ് അവർ പുതിയ ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
പരാമർശത്തിൽ നുപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയ്‌പൂർ കൊലപാതകം ഉൾപ്പടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം നുപൂർ ശർമയുടെ പ്രസ്‌താവനയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പാർട്ടി വക്‌താവ് എന്നത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്നും പ്രസ്‌താവന പിൻവലിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയുള്ളതിനാൽ വിവിധ സംസ്‌ഥാനങ്ങളിലേക്ക് കേസുമായി ബന്ധപ്പെട്ട് പോകാൻ സാധിക്കില്ലെന്നും അതിനാൽ കേസുകൾ ഒന്നാകെ ഡെൽഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ശക്‌തമായും രൂക്ഷമായുമുള്ള വിമർശനങ്ങളാണ് നുപൂർ ശർമക്ക് സുപ്രീം കോടതിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്.
Most Read: നിക്ഷേപത്തുകയുടെ മൂന്നിരട്ടി വാഗ്‌ദാനം; ക്രിപ്‌റ്റോ തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ