ജയ്‌പൂർ: ഉദയ്‌പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉദയ്‌പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ പങ്കെടുത്തുവെന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇതോടെ കേസിൽ ആകെ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്‌താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ മാസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇസ്‌ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു.
പ്രതികൾ കുറ്റകൃത്യം ചിത്രീകരിക്കുകയും, പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കേസിൽ ആദ്യം തന്നെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. നിലവിൽ എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.
Read Also: ബലി പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ