തിരുവനന്തപുരം: വ്യാജ വാഹനാപകടങ്ങളുടെ മറവിലെ ഇൻഷുറൻസ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം മരവിപ്പിച്ച് ക്രൈം ബ്രാഞ്ച്. പോലീസ്- അഭിഭാഷക ബന്ധം വ്യക്‌തമായതോടെയാണ് നടപടി. പ്രതികളാക്കിയ പോലീസുകാരെയും അഭിഭാഷകരെയും അറസ്‌റ്റ് ചെയ്യാൻ നടപടിയായിട്ടില്ല. കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തി അന്വേഷണസംഘം റിപ്പോർട് നല്‍കിയിട്ടും കേസെടുക്കാനും ക്രൈംബ്രാഞ്ച് മേധാവി അനുമതി നൽകുന്നില്ല.
തിരുവനന്തപുരത്ത് ഒരു വണ്ടി ഉപയോഗിച്ച് ആറ് വാഹനാപകടങ്ങള്‍ വ്യാജമായി സൃഷ്‌ടിച്ചെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. KL 01 BR 1372 ഈ ബൈക്ക് ഉപയോഗിച്ച് തിരുവനന്തപുരത്ത് 5 വ്യാജ അപകട കേസുകള്‍ രജിസ്‌റ്റർ ചെയ്‌ത് ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിയെടുത്തെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തുടക്കമിട്ടത്. സമാന തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങളാണ് അന്വേഷണത്തില്‍ ചുരുളഴിയുന്നത്. KL 01 BA 637 എന്ന നമ്പരിലുള്ള ബൈക്ക് തിരുവനന്തപുരത്ത് മാത്രം അപകടത്തില്‍പെട്ടതായി കാണിച്ചിരിക്കുന്നത് 6 കേസുകളിലാണ്. 11 പേര്‍ ഇതേ ബൈക്ക് മൂലമുണ്ടായ അപകടമെന്ന് കാണിച്ച് നഷ്‌ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. നാല് കേസുകളിലായി 20 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തു.
എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന സമയത്താണ് അന്വേഷണം തുടങ്ങിയത്. അദേഹം മാറി ഷെയ്‌ഖ് ദര്‍ബേഷ് സാഹിബ് എത്തിയതോടെ പിന്നീട് കേസുകളൊന്നും എടുത്തിട്ടില്ല. തട്ടിപ്പ് സ്‌ഥിരീകരിച്ച പതിനാറ് റിപ്പോര്‍ട്ടുകളാണ് അനുമതിക്കായി ക്രൈംബ്രാഞ്ച് ആസ്‌ഥാനത്ത് രണ്ടരമാസമായി കെട്ടിക്കിടക്കുന്നത്. പുതിയ കേസെടുക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനകം എടുത്ത 14 കേസുകളിലെ അന്വേഷണവും നിലച്ചു.
പോലീസുകാരും–അഭിഭാഷകരും അടങ്ങിയ വന്‍ ലോബിയാണ് തട്ടിപ്പിന് പിന്നില്‍. ഇതിനകം തന്നെ സര്‍വീസിലുള്ളവരടക്കം 8 പോലീസുകാര്‍ പ്രതിയായിട്ടുണ്ട്. അന്വേഷണം തുടര്‍ന്നാല്‍ തലസ്‌ഥാനത്തെ പല സ്‌റ്റേഷനിലുമുള്ള കൂടുതല്‍ പോലീസുകാര്‍ പ്രതിയാകും സസ്‌പെന്‍ഷനിലുമാകും. അതോടെയാണ് അന്വേഷണത്തിന് ബ്രേക്ക് വീണത്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്