വാട്‍സ്ആപ് വഴിയുള്ള പുതിയ ഫിഷിങ് ക്യാംപെയിൻ ഉപയോക്‌താക്കളെ വഞ്ചിക്കുന്നതായി റിപ്പോർട്. യുകെയിൽ ജോലി തേടുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്‌തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി.
യുകെ സർക്കാരിൽ നിന്നുള്ള മെസേജ് എന്ന വ്യാജേനയാണ് തട്ടിപ്പ് നടക്കുന്നത്. 2022ൽ യുകെയിലേക്ക് 13,20,000 തൊഴിലാളികളെ ആവശ്യമാണെന്നാണ് മെസേജ്. ഇതിൽ ക്ളിക്ക് ചെയ്‌താൽ അവർക്ക് യുകെ വിസ ആൻഡ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് എന്ന വ്യാജേന ഡൊമെയിൻ നൽകും. യുകെയിൽ ഇതിനകം ലഭ്യമായ ആയിരക്കണക്കിന് ജോലികൾക്ക് അപേക്ഷിക്കാൻ എന്നൊരു ഓപ്‌ഷനും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
ജോലിയുടെ ഭാഗമായുള്ള യാത്രാ ചെലവ്, താമസസൗകര്യം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയവ നൽകുമെന്നും അപേക്ഷകന് 16 വയസോ അതിൽ കൂടുതലോ പ്രായം ഉണ്ടായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഇംഗ്‌ളീഷ് സംസാരിക്കാൻ കഴിയണമെന്നും നിർദ്ദേശമുണ്ട്. പ്രോഗ്രാമിന്റെ പ്രയോജനമായി തൽക്ഷണ വർക്ക് പെർമിറ്റ്, വിസ അപേക്ഷ സഹായം എന്നിവ നൽകുമെന്ന് വെബ്‌സൈറ്റിൽ പറയുന്നു.
ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ വ്യക്‌തികൾക്കും വിദ്യാർഥികൾക്കും അവസരമുണ്ടെന്നും ഡൊമെയിനിൽ പറയുന്നുണ്ട്. എടുത്തുചാടി ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാട്‍സ്ആപ് വഴിയുള്ള തട്ടിപ്പുകൾ പുതിയ കാര്യമല്ല.
പണം നഷ്‌ടപ്പെട്ടവർ നിരവധിയാണ്. എൻഡ്- ടു- എൻഡ് എൻക്രിപ്‌റ്റ് മെസേജുകൾ ആയതിനാൽ തട്ടിപ്പുകാരെ തിരിച്ചറിയുക എളുപ്പമല്ല. ഇത്തരം മെസേജുകൾ അവഗണിക്കുകയാണ് പ്രധാന പോംവഴി. ഉപയോക്‌താക്കളുടെ വ്യക്‌തിഗത വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. അടുത്തിടെ 25 ലക്ഷം രൂപ ലോട്ടറി തുക വാഗ്‌ദാനം ചെയ്യുന്ന തട്ടിപ്പും വ്യാപകമായിരുന്നു.
Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി