മുംബൈയിലെ കനത്ത മഴയിൽ കുതിരപ്പുറത്ത് പോകുന്ന സ്വിഗ്ഗി ഡെലിവറി ബോയ്‌യുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഏറെ തിരഞ്ഞിട്ടും കമ്പനിക്ക് ആളെ കണ്ടെത്താനായില്ല. ഇപ്പോൾ യുവാവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ആളെ കണ്ടെത്തുന്നവർക്ക് 5000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം.
മുംബൈ തെരുവിലൂടെ സ്വിഗ്ഗി ബാഗും തോളിലേറ്റി കുതിരപ്പുറത്ത് പോകുന്ന യുവാവിനെ തങ്ങൾക്കും കണ്ടെത്താനായില്ലെന്നാണ് കമ്പനി പറയുന്നത്. ‘ആരാണ് ഈ ധീര യുവതാരം? ആ ബാഗിൽ എന്താണുള്ളത്? അയാൾ മുതുകിൽ കെട്ടിയിരിക്കുന്നതെന്താണ്? തിരക്കേറിയ മുംബൈ തെരുവ് മുറിച്ചുകടക്കാൻ അദ്ദേഹം തീരുമാനിച്ചതെന്തിന്, വളരെ മഴയുള്ള ഒരു ദിവസം? ഈ ഓർഡർ നൽകാൻ പോയപ്പോൾ അവൻ തന്റെ കുതിരയെ എവിടെ പാർക്ക് ചെയ്‌തു?; ട്വിറ്ററിൽ ചോദ്യശരങ്ങൾ ഉന്നയിച്ചിട്ടും സ്വിഗ്ഗിക്ക് ഉത്തരം കിട്ടിയില്ല.
‘ഈ വ്യക്‌തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഇന്റർനെറ്റ് ഉപയോക്‌താക്കളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു. കൃത്യമായ വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകും. കൂടുതല്‍ പരിസ്‌ഥിതി സൗഹൃദത്തിനായി നിലവിലുളള വാഹനസൗകര്യങ്ങള്‍ മാറ്റി പകരം കുതിര, കഴുത, ഒട്ടകം, ആന തുടങ്ങിയ ജീവികളെ ഉപയോഗിക്കാന്‍ സ്വിഗ്ഗി തുടങ്ങിയിട്ടില്ല’; എന്നും കമ്പനി ട്വിറ്ററിൽ കുറിച്ചു.
വീഡിയോ വൈറലായതിനു പിന്നാലെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ദൃശ്യങ്ങൾ മുംബൈയിലെ ദാദറിൽ നിന്നുള്ളതാണെന്നാണ് സൂചന.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’