ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് വിചാരണ തടവുകാരനാക്കിയത്.
ഇന്നലെ രാവിലെയാണ് ജയില്‍ അധികൃതര്‍ അമീന്റെ ബന്ധുക്കളെ മരണ വിവരം അറിയിക്കുന്നത്. തലയിലുണ്ടായ രക്‌ത സ്രാവമാണ് മരണകാരണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡെൽഹി പോലീസ് നിര്‍ദ്ദേശപ്രകാരം മങ്കട പോലീസാണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ജയിലില്‍ തളർന്നു വീണ അമീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം.
2021 മാർച്ചിൽ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലാണ് ഇയാൾ അറസ്‌റ്റിലായത്. ഡല്‍ഹി, കേരളം, കര്‍ണാടക ഉൾപ്പടെ 10 സ്‌ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്‌ഡിനെ തുടർന്നാണ് അമീൻ അറസ്‌റ്റിലായത്. അന്ന് നാലു മലയാളികള്‍ അടക്കം അഞ്ചുപേര്‍ അറസ്‌റ്റിലായിരുന്നു. മുഹമ്മദ് അമീനിനൊപ്പം അറസ്‌റ്റിലായ ഡോ. റാഹീസ് റഷീദ്, മുഹമ്മദ് അനുവര്‍, രാഹുല്‍ അബ്‌ദുള്ള എന്നിവർ ഇപ്പോഴും വിചാരണ തടവുകാരായി തുടരുന്നുണ്ട്.
ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന അമീന്‍ ഡെൽഹിയിലും കശ്‌മീരിലും എത്തിയത് എങ്ങനെയെന്നതും എന്തിനെന്നും ഉള്ളതിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് അറിവില്ല. 5000 പേജുള്ള കുറ്റപത്രമാണ് ഇയാൾക്കെതിരെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലും കര്‍ണാടകയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് കോടതി പരിഗണിക്കാൻ ഇരിക്കെയാണ് മുഹമ്മദ് അമീന്റെ മരണം.
ടെലഗ്രാം, ഹൂപ്പ്, ഇൻസ്‌റ്റഗ്രാം അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ്‌ഐഎസ് ആശയപ്രചാരണം നടത്തുകയും ഐഎസ്‌ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്‌ത് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അമീനിനെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ള കുറ്റമാണ്.
2020 മാര്‍ച്ച് മാസത്തില്‍ കശ്‌മീർ സന്ദര്‍ശിച്ച മുഹമ്മദ് അമീന്‍ അവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും എന്‍ഐഎ ആരോപിക്കുന്നുണ്ട്. ഐഎസ്‌ഐഎസിന്റെ അക്രമസ്വഭാവമുള്ള ആശയ പ്രചാരണത്തിന് ഫണ്ട് ശേഖരണം നടത്തിയെന്നും എന്‍ഐഎ ആരോപണം ഉണ്ട്.
Most Read: ഫ്‌ളക്‌സ് ബോർഡിൽ രാഹുലും സവർക്കറും; എതിരാളികളുടെ പുതിയ തന്ത്രം