നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്‌ത് അടക്കിയ ഈജിപ്‌ഷ്യൻ ഫറവോൻ (ഭരണാധികാരി) അമെൻഹോടെപിന്റെ ശരീരം ഏറെ രഹസ്യങ്ങൾ നിറഞ്ഞതായിരുന്നു. മമ്മിഫൈ ചെയ്‌തിരിക്കുന്ന അലങ്കാരങ്ങൾക്കുള്ളിൽ ഫറവോന്റെ ശരീരം എങ്ങനെയാണ് അടക്കം ചെയ്‌തിരിക്കുന്നത് എന്നറിയാനുള്ള വഴികൾ തേടുകയായിരുന്നു ഗവേഷകർ. എന്നാൽ, ഇത്രയധികം കരുതലോടെ സൂക്ഷിച്ചിരിക്കുന്ന മമ്മി അഴിച്ച് പരിശോധിക്കുക എന്നത് സാധ്യമായിരുന്നില്ല.
നിഗൂഢതകൾ നിറഞ്ഞ മമ്മിയെ വിശദമായി പരിശോധിക്കാൻ ഗവേഷകർ ഒടുവിൽ സാങ്കേതികവിദ്യയുടെ സഹായം തേടി. മമ്മി അഴിക്കാതെ തന്നെ ശരീരം എങ്ങനെയാണ് അടക്കിയത്, ഉള്ളിൽ എന്തൊക്കെയാണുള്ളത് എന്നെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗവേഷകർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മമ്മി ഡിജിറ്റലായി തുറന്നിരിക്കുന്നത്.
ഹൈടെക് സ്‌കാനറുകൾ ഉപയോഗിച്ചാണ് മമ്മിഫൈ ചെയ്‌ത ശരീരം സ്‌കാൻ ചെയ്‌തത്. വർണാഭമായ കല്ലുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചതും ജീവനുറ്റതുപോലെ തോന്നുന്ന മുഖംമൂടി ധരിപ്പിച്ച നിലയിലുമായിരുന്നു ഫറവോന്റെ മമ്മിഫൈ ചെയ്‌ത ശരീരം. പുതിയ കംപ്യൂട്ടർ ടോപ്പോഗ്രഫി (സിടി) സാങ്കേതികവിദ്യയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. ശരീരം സ്‌കാൻ ചെയ്യുന്നതിനൊപ്പം പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം കാണാനും ഇതിലൂടെ സാധിച്ചു.
കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഈജിപ്‌തോളജിസ്‌റ്റുകളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മമ്മിയുടെ രൂപത്തെ കുറിച്ചും അടക്കം ചെയ്‌ത വിലപിടിപ്പുള്ള ആഭരണങ്ങളെ കുറിച്ചും ഇതുവരെ അജ്‌ഞാതമായിരുന്ന പല വിവരങ്ങളും ഇവർ കണ്ടെത്തി. അതുല്യമായ ഒരു അവസരമായിരുന്നു ഇതെന്നാണ് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിലെ റേഡിയോളജി പ്രൊഫസറും ഈജിപ്‌ഷ്യൻ മമ്മി പ്രൊജക്‌ടിന്റെ റേഡിയോളജിസ്‌റ്റുമായ ഡോ.സഹർ സലിം പറയുന്നു.
എങ്ങനെ ഒരു മമ്മിയെ അടക്കം ചെയ്‌തു എന്ന് മാത്രമല്ല നൂറ്റാണ്ടുകൾക്ക് ശേഷം പുരോഹിതൻമാർ എങ്ങനെ അതിനെ പുനർനിർമിച്ചുവെന്നും പഠിക്കാനായി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി കാണാനായത് വഴി ഫറവോന്റെ ശരീരത്തെ പറ്റി വിശദമായി പഠിക്കാനും സാധിച്ചുവെന്നും ഡോ.സഹർ സലിം പറഞ്ഞു.
അമെൻഹോടെപ് ഫറവോൻ മരിക്കുമ്പോൾ അദ്ദേഹത്തിന് 35 വയസായിരുന്നു എന്നാണ് കരുതുന്നത്. അദ്ദേഹത്തിന് ഏകദേശം 169 സെന്റിമീറ്റർ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്‌ത്രങ്ങൾക്കുള്ളിൽ 30 തകിടുകളും സ്വർണമുത്തുകളുള്ള അതുല്യമായ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു. ഏകദേശം 3000 വർഷം മുൻപാണ് ഇദ്ദേഹത്തെ മമ്മിഫൈ ചെയ്‌തതെന്നും സഹർ സലിം പറഞ്ഞു.
Also Read: മുഖക്കുരു ആണോ പ്രശ്‌നം? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം