ന്യൂഡെൽഹി: ഗുജറാത്തിലെയും ഹിമാചൽ പ്രാദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. ഹിമാചൽ പ്രദേശിലും രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
ഗുജറാത്തിൽ ആദ്യം പോസ്‌റ്റൽ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്‌സർവാർ അടക്കം 700 ഓളം ഉദ്യോഗസ്‌ഥരെയാണ് കൗണ്ടിങ് സ്‌റ്റേഷനുകളിൽ നിയോഗിച്ചുള്ളത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി സംസ്‌ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി അവസരം ലഭിക്കുന്നതാണ് എക്‌സിറ്റ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഭരണവിരുദ്ധ വികാരം തുണയ്‌ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്.
ആംആദ്‌മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും വരും മണിക്കൂറുകളിൽ കണ്ടറിയാം. ഹിമാചൽ പ്രദേശിൽ ഉച്ചയോടെ തിരഞ്ഞെടുപ്പ് വ്യക്‌തമാകുമെന്നാണ് സൂചന. 68 മണ്ഡലങ്ങളിൽ ആകെ 412 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. നൂറ്റാണ്ടായി ആർക്കും ഭരണ നൽകാത്ത സംസ്‌ഥാനത്ത് ബിജെപി-കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ബിജെപി അധികാരം തുടരുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ് മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലും വിവിധ സംസ്‌ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും. സമാജ് വാദി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻപുരി സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് സ്‌ഥാനാർഥി. യുപിയിലെ രാംപൂർ, ഖട്ടൗലി എന്നിവിടങ്ങളിലും ഒഡിഷ, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, ബീഹാർ സംസ്‌ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Most Read: ചാൻസലറെ മാറ്റാം; നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷം-ബദലിനെതിരെ വിമർശം