തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് മുതൽ ശക്‌തമായ വാദപ്രതിവാദങ്ങൾ ആയിരുന്നു നടന്നത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് വിഡി സതീശൻ തുറന്നടിച്ചു. ഗവർണർക്ക് പകരമുള്ള ബദലിനെയാണ് വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് തെളിയിക്കുന്നതായിരുന്നു വിഡി സതീശന്റെ വാക്കുകൾ. നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് ശരിയല്ല. സർക്കാർ കോടതിയെ സമീപിക്കണം. ബില്ലിൽ ഒപ്പിടാത്തതിൽ രാജസ്‌ഥാനിൽ ഒരുനിലപാട് കേരളത്തിൽ ഒരു നിലപാട് എന്ന സമീപനം കോൺഗ്രസിന് ഇല്ല. ഐസിസിയുടെയും കോൺഗ്രസിന്റെയും കേരളത്തിന്റെ പ്രതിപക്ഷത്തിന്റെയും നിലപാട് ഒന്ന് തന്നെയാണെന്നും ചർച്ചയിൽ വിഡി സതീശൻ പറഞ്ഞു.
ഗവർണർ അന്ന് മാറാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ സർക്കാർ പോയി കാലുപിടിച്ചു. അന്ന് നിങ്ങൾ ഗവർണറോട് മാറി നിൽക്കാൻ പറയണമായിരുന്നു. എന്നാൽ, സർക്കാർ അതിനുള്ള ധൈര്യം കാണിച്ചില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ നീക്കുമ്പോൾ പകരം കൊണ്ടുവന്ന സംവിധാനം സർവകലാശാലകളെ തകർക്കും. ഇത് സർവകലാശാലകളെ സർക്കാരിന്റെ ഡിപ്പാർട്മെന്റാക്കി മാറ്റും. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റി പകരം കൊണ്ടുവരുന്ന ബദൽ സംവിധാനത്തെയാണ് പ്രതിപക്ഷം വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നിർണായകമായ ഒരു ബില്ലായിരുന്നു ഇത്. എന്നാൽ, സർക്കാർ ഇതുവരെ പ്രതിപക്ഷവുമായി വിഷയം ചർച്ച ചെയ്‌തിട്ടില്ല. ബിൽ കൊണ്ടുവരുന്നതിന് മുൻപ് കേരളത്തിലെ പ്രതിപക്ഷവുമായി സംസാരിക്കാൻ സർക്കാർ തയ്യാറാകണമായിരുന്നു എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ, രാജസ്‌ഥാൻ മാതൃകയിൽ മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിൽ ചാൻസലർ ആകില്ലെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു.
രാജസ്‌ഥാൻ മാതൃകയിൽ മുഖ്യമന്ത്രിയെ ചാൻസലർ ആക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് പി രാജീവ് തിരിച്ചു ചോദിച്ചു. മുഖ്യമന്ത്രി അല്ല ചാൻസലർ ആകേണ്ടത്. കേരള കലാമണ്ഡലമാണ് സംസ്‌ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന മാതൃക. സർവകലാശാലക്ക് മല്ലിക സാരാഭായിയേക്കാൾ മികച്ചൊരു ചാൻസലറെ നിർദ്ദേശിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും പി രാജീവ് ചോദിച്ചു.
നേരത്തെ ചോദിച്ചിരുന്നെങ്കിൽ യുഡിഎഫ് ചർച്ച ചെയ്‌ത് നിർദ്ദേശം വെക്കുമായിരുന്നു എന്ന് പ്രതിപക്ഷം മറുപടി നൽകി. നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കരുതെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ ആ നിലപാടിന് നന്ദി എന്നായിരുന്നു പി രാജീവിന്റെ മറുപടി. അതേസമയം, പുതുതായി നിയമിക്കപ്പെടുന്ന ചാൻസലറുടെ കാര്യാലയം സർവകലാശാല ആസ്‌ഥാനത്ത് ആയിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്.
ചാൻസലറുടെ ഓഫീസിൽ ചിലവുകൾ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് വഹിക്കേണ്ടി വരും. ഫിനാൻഷ്യൽ മെമ്മോറാണ്ടത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂർണമായതിനാൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇതോടെ, ബിൽ സബ്‌ജക്‌ട് കമ്മറ്റിക്ക് അയച്ചു. ഈ മാസം 13ന് ബിൽ നിയമസഭ പാസ്സാക്കും. സഭ പാസ്സാക്കിയാലും ബില്ലിൽ ഗവർണർ ഒപ്പിടാൻ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം.
Most Read: ബിജെപി ആധിപത്യത്തിന് അന്ത്യം; ഡെൽഹിയിൽ ചരിത്രം കുറിച്ച് ആംആദ്‌മി