ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം നേടിയെടുത്ത് ആംആദ്‌മി പാർട്ടി. 15 വർഷത്തെ ബിജെപി ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ആംആദ്‌മി പാർട്ടി ഭരണത്തിലേക്ക് എത്തിയത്. 250 വാർഡുകളിലായി 134 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
ഇതോടെ എഎപി കേവല ഭൂരിപക്ഷം സ്വന്തമാക്കി. 104 ഇടത്ത് ബിജെപിയും എട്ട് സീറ്റുകളിൽ കോൺഗ്രസും വിജയം ഉറപ്പിച്ചു. ഒരിടത്ത് സ്വതന്ത്ര സ്‌ഥാനാർഥിയും വിജയിച്ചു. 2017 ലെ തിരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ഉം ബിജെപി സ്വന്തമാക്കിയിരുന്നു.
15 വർഷത്തെ ബിജെപി ഭരണം കെജ്‌രിവാൾ പിഴുതെറിയുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഡെൽഹിയിലെ ജനങ്ങൾ വെറുപ്പിന്റെ രാഷ്‌ട്രീയം ഇഷ്‌ടപ്പെട്ടിരുന്നില്ല എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആംആദ്‌മിയുടെ പാർട്ടി ഓഫീസുകളിൽ പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, കോർപറേഷനിലെ ചരിത്ര വിജയത്തിന് ശേഷം പ്രതികരണവുമായി എഎപി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. തങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം വേണമെന്ന് കെജ്‌രിവാൾ പറഞ്ഞു.
കോർപറേഷന് കേന്ദ്രത്തിന്റെ പൂർണ സഹകരണം വേണം. ഞാൻ നിങ്ങളെയും സ്‌നേഹിക്കുന്നു. വലിയ വിജയം സമ്മാനിച്ചതിന് ഡെൽഹിക്ക് നന്ദി പറയുന്നു. നമുക്ക് കേന്ദ്രത്തിന്റെ സഹായം വേണം. പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും അനുഗ്രഹ ആശംസകളും നമുക്ക് വേണം-കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നീക്കങ്ങളെ ശക്‌തമായി എതിർത്താൻ അരവിന്ദ് കെജ്‌രിവാളിന്റെ ഈ വിജയം. ഡെൽഹിയിൽ കോൺഗ്രസിന്റെ ഇടം ആംആദ്‌മി പാർട്ടി രൂപീകരിച്ചു രണ്ടാം കൊല്ലമാണ് ഡെൽഹി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്‌രിവാൾ നേടിയത്. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ഡെൽഹിയിലെ ഈ വിജയം അരവിന്ദ് കെജ്‌രിവാളിന്റെ ഭാവി പദ്ധതികൾക്ക് ഊർജം നൽകും.
Most Read: വിഴിഞ്ഞം; സമര സമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി