കൽപ്പറ്റ: വിനോദസഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്. ഈസ്‌റ്റർ, വിഷു അടുപ്പിച്ചുള്ള അവധി ദിനങ്ങളിൽ വയനാട്ടിൽ എത്തിയ സഞ്ചരികളുടെ എണ്ണം റെക്കോർഡ് മറികടന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ആറ് മുതൽ 16 വരെയാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ സജീവമായത്. പത്ത് ദിവസം കൊണ്ട് ഒന്നര ലക്ഷത്തിലധികം സഞ്ചരികളാണ് ചുരം കയറിയത്. അനുകൂല കാലാവസ്‌ഥ ആയതുകൊണ്ടാണ് പലരും വയനാട് തിരഞ്ഞെടുക്കാൻ കാരണം.
പത്ത് ദിവസത്തിനുള്ളിൽ ഒരുകോടിയിലധികം വരുമാനം ടിക്കറ്റ് നിരക്കിൽ മാത്രം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചതായാണ് കണക്കുകൾ. ഈ ദിവസങ്ങളിൽ ഡിടിപിസിക്ക് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നായി 42.29 ലക്ഷം രൂപ വരുമാനം ലഭിച്ചു. 65,608 പേരാണ് ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളിൽ മാത്രം എത്തിയത്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സഞ്ചാരികളുടെ എണ്ണം, വരുമാനം എന്നിവ യഥാക്രമം:
പൂക്കോട് തടാകം: 28,502- 20.99 ലക്ഷം
കാന്തൻപാറ വെള്ളചാട്ടം: 6017- 2.30 ലക്ഷം
കാർളാട് തടാകം: 4195- 6.57 ലക്ഷം
മാനന്തവാടി പഴശ്ശി പാർക്ക്: 2817- 1.02 ലക്ഷം
മാവിലാംതോട് പഴശ്ശി പാർക്ക്: 2337- 64.250 ലക്ഷം
എടയ്‌ക്കൽ ഗുഹ: 12,127- 6.52 ലക്ഷം
ബത്തേരി ടൗൺ സ്‌ക്വയർ: 1856- 35,250 രൂപ
കുറുവ ദ്വീപ്: 5663- 3.03 ലക്ഷം
ചീങ്ങേരി മല: 217- 21,700 രൂപ
പ്രിയദർശിനി: 20- 11,800 രൂപ
വയനാട് ഹെറിറ്റേജ് മ്യൂസിയം: 1857- 51,375 രൂപ
അതേസമയം, ഇതേ ദിവസങ്ങളിൽ കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാമിൽ 34, 265 പേരെത്തി. 43.01 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാമിൽ 24,912 പേരെത്തി. 6.84 ലക്ഷം രൂപയാണ് വരുമാനം. അഡ്വഞ്ചർ പാർക്കിലെ വരുമാനത്തിന്റെ കണക്ക് കൂടി ലഭിക്കാനുണ്ട്. ഇതുകൂടി ആവുമ്പോൾ കാരാപ്പുഴയിലെ വരുമാനം വർധിക്കും.
എൻ ഊര് ഗോത്രപൈതൃക ഗ്രാമം, വനം വകുപ്പിന് കീഴിലുള്ള ചെമ്പ്ര പീക്ക് എന്നിവിടങ്ങളിലെ കണക്ക് കൂടി ലഭിക്കുമ്പോൾ വരുമാനം ഇനിയും വർധിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ, ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചും സഞ്ചാരികൾ എത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്ന് ള്ളവർക്കൊപ്പം കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ജില്ലയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയത്.
Most Read: ‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും