കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനും കലാസാംസ്‌കാരിക സംഘടകനുമായിരുന്ന ചെലവൂർ വേണു (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 1971 മുതൽ കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയാണ്.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരള റീജിയൻ വൈസ് പ്രസിഡണ്ട്, ചലച്ചിത്ര അവാർഡ് നിർണയ സമിതി (പുസ്‌തകം) അംഗം, സംസ്‌ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം, തിയറ്റർ ക്‌ളാസിഫിക്കേഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടതു സഹയാത്രികനായിരുന്നു.
മലയാളത്തിലെ ആദ്യ സ്‌പോർട്‌സ് മാഗസിനായ സ്‌റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, ദൃശ്യതാളം, സേർച്ച് ലൈറ്റ്, സിറ്റി മാഗസിൻ, വർത്തമാനം, സായാഹ്‌നപത്രം എന്നിവയുടെ എഡിറ്റർ, ടെലിവിഷൻ പരമ്പരകളുടെ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രശസ്‌തനാണ്. കോഴിക്കോട് ആകാശവാണിയിലും ജോലി ചെയ്‌തിട്ടുണ്ട്.
മനസ് ഒരു സമസ്യ, മനസിന്റെ വഴികൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. മനശാസ്‌ത്ര മാസികയായിരുന്ന സൈക്കോയുടെ പത്രാധിപർ ആയിരുന്നു. ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ‘ഉമ്മ’ എന്ന സിനിമയ്‌ക്ക് വേണ്ടി നിരൂപണമെഴുതി. അന്ന് അത് ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു.
അനശ്വര സംവിധായകനായ ജോൺ ഏബ്രഹാമിന്റെ ജീവിതം ആസ്‌പദമാക്കി പ്രശസ്‌ത സിനിമാ നിരൂപകൻ പ്രേംചന്ദ് സംവിധാനം ചെയ്‌ത ‘ജോൺ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എസ്‌കെ പൊറ്റെക്കാട്ടിന്റെ അമ്മാവന്റെ മകനാണ്. ഭാര്യ: സുകന്യ (റിട്ട. സെക്രട്ടറിയേറ്റ് ജീവക്കാരി).
Most Read| ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്‌രിവാൾ






































