ന്യൂഡെൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്ന് സൂചന. നേരത്തെ എട്ടിന് സത്യപ്രതിജ്‌ഞ നടത്താനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട് ചെയ്യുന്നു.
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡണ്ട് റെനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്‌ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഞായറാഴ്‌ച രാവിലെ രാഷ്‌ട്രപതി ഭവനിൽ വെച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി പരിഗണിക്കുന്നുണ്ട്.
എൻഡിഎ സഖ്യത്തിലെ നിർണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്‌ഞാ ചടങ്ങ് ജൂൺ 12ലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം, സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു) വൻ ഡിമാൻഡുകളുമായി പിടിമുറുക്കുന്നത്.
ടിഡിപി കാബിനറ്റ് മന്ത്രി സ്‌ഥാനങ്ങൾക്കൊപ്പം സ്‌പീക്കർ പദവിയിലും നോട്ടമിടുന്നുണ്ട്. ആഭ്യന്തരമന്ത്രി സ്‌ഥാനം തന്നെ ചോദിച്ചതായും വിവരമുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നും ടിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്. റയിൽവേ, കൃഷി, വ്യവസായ, രാസവള മന്ത്രാലയങ്ങളിൽ കാബിനറ്റ് മന്ത്രിസ്‌ഥാനവും ബിഹാറിന് പ്രത്യേക പദവി, ജാതി സെൻസസ് തുടങ്ങിയ ആവശ്യങ്ങളാണ് ജെഡിയു ഉന്നയിക്കുന്നത്. കൃഷി മന്ത്രാലയത്തിൽ ജെഡിഎസിനും കണ്ണുണ്ട്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ