പനമരം: വയനാട്ടിൽ പൊള്ളലേറ്റ മൂന്ന് വയസുകാരൻ മതിയായ ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചികിൽസിച്ച വൈദ്യനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയുടെ പിതാവ് അൽത്താഫ് (45), ചികിൽസിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെയാണ് പനമരം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മനഃപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. ജൂൺ ഒമ്പതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്‌ധ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ, കുട്ടിയെ നാട്ടുവൈദ്യരെ കാണിച്ചു ചികിൽസ നൽകുകയാണ് ചെയ്‌തത്. കുറവില്ലാതെ വന്നതോടെ ജൂൺ 18ന് വീണ്ടും മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞു ജൂൺ 20ന് കുട്ടി മരണത്തിന് കീഴടങ്ങി. പിതാവ് അടക്കമുള്ളവരുടെ താൽപര്യപ്രകാരമാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാതെ നാട്ടുവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. എന്നാൽ, പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് കുട്ടിയെ വീണ്ടും മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
പോലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിൽസ നിഷേധിച്ചുവെന്ന് ബോധ്യമായി. ഗുരുതരമായ സാഹചര്യത്തിൽ എത്തിയിട്ടും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിനാലാണ് വൈദ്യനെയും പിതാവിനെയും അറസ്‌റ്റ് ചെയ്‌തത്. ‘ഇതിലും വലിയ പൊള്ളൽ ഞാൻ സുഖപ്പെടുത്തിയിട്ടുണ്ട് ധൈര്യമായി ഇറക്കിക്കോ’ എന്ന വൈദ്യന്റെ വാക്കുകളിൽ വിശ്വസിച്ചു പിതാവ് വൈദ്യന്റെ ചികിൽസ സ്വീകരിക്കുകയായിരുന്നു.
Most Read| ‘കാര്യവട്ടം ക്യാമ്പസിൽ ഇടിമുറിയില്ല’; അന്വേഷണ റിപ്പോർട് വിസിക്ക് സമർപ്പിച്ചു








































