ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അർജുൻ ലോറിക്കൊപ്പം മണ്ണിനടിയിൽ ഉണ്ടാകുമെന്നാണ് നിഗമനം. സംഭവത്തിൽ അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ചീഫ് സെക്രട്ടറി സംഭവ സ്‌ഥലത്തെ ജില്ലാ കളക്‌ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും പ്രതിപക്ഷ നേതാക്കളും കർണാടക ഗതാഗത മന്ത്രിയുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജിപിഎസ് സിഗ്‌നൽ കിട്ടിയ സ്‌ഥലത്തെ മണ്ണ് കുഴിക്കും. ജിപിഎസ് പോയിന്റിൽ ചലനമില്ലാത്തതിനാലാണ് അധികൃതർ ഈ നിഗമനത്തിൽ എത്തിയത്.
മുങ്ങൽ വിദഗ്‌ധർ അടക്കം നാവികസേനയുടെ എട്ടംഗ സംഘം സ്‌ഥലത്ത് എത്തിയിട്ടുണ്ട്. റോബോട്ടുകളെയും എത്തിച്ചു. വെള്ളത്തിൽ ഇറങ്ങി പരിശോധന നടത്തും. ഗംഗാവലിപ്പുഴയിൽ ഒഴുക്ക് നേരിടാൻ പറ്റിയ ബോട്ടുകളും എത്തിച്ചു. അർജുനെ കണ്ടെത്താൻ കാസർഗോഡ് നിന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്‌ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
എംവിഐ ടി ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ എം സുധീഷ്, എ അരുൺരാജ്, ഡ്രൈവർ മനോജ് എന്നിവരടങ്ങിയ സംഘമാണ് കർണാടകയിലേക്ക് പോയത്. തിങ്കളാഴ്‌ചയാണ് അർജുൻ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തടി കയറ്റി വരികയായിരുന്ന ലോറി ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു. മണ്ണിനടിയിൽ അർജുനടക്കം നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഏതാനും പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
16ആം തീയതിയാണ് സംഭവം. അന്ന് രാവിലെ ഒമ്പത് മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് അർജുൻ വണ്ടിയിൽ ഉറങ്ങുകയായിരുന്നോ അതോ വണ്ടി അവിടെ വെച്ച് എവിടെയെങ്കിലും പോയതാണോ എന്നറിയില്ല. അന്ന് 11 മണിക്ക് ശേഷം അർജുന്റെ അമ്മ വിളിക്കുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സാധാരണ 11 മണിയോടെ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുന്നതാണ്.
അന്ന് പുലർച്ചെ വിളിച്ചപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞത്. സാധാരണ ഗതിയിൽ ലോറി എവിടെയാണ് എന്നറിയാൻ ജിപിഎസ് പരിശോധിക്കാറുണ്ട്. അന്നും അങ്ങനെ ചെയ്‌തപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ സ്‌ഥലത്താണ് ലോറിയുള്ളതെന്ന് മനസിലായത്. ഇപ്പോഴും മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് കാണിക്കുന്നത്. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം







































