കൊല്ലം: മലയാള സിനിമയിൽ മികച്ച സ്വഭാവ നടനായി തിളങ്ങിയ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
600ലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്‌ഥാപകാംഗമായ മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടിപി മാധവൻ താമസിച്ചിരുന്നത്. 40ലേറെ വർഷം അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിന്നു.
1975ൽ നടൻ മധു സംവിധാനം ചെയ്‌ത ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിലൂടെയാണ് ടിപി മാധവൻ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം, മക്കൾ, അഗ്‌നിപുഷ്‌പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഒരിടവേളയ്‌ക്ക് ശേഷം ‘വിയറ്റ്‌നാം കോളനി’ എന്ന സിനിമയിലൂടെ തിരിച്ചുവന്നു.
മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിപി മാധവന്, 2015 ഒക്‌ടോബറിലെ ഹിമാലയൻ യാത്രയ്‌ക്കിടെ ഹരിദ്വാറിൽ വെച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. കേരള സർവകലാശാല ഡീനും സംസ്‌ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ഡോ. എൻപി പിള്ളയുടെ മകനായ മാധവൻ 1935 നവംബർ തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്.
Most Read| ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; പ്രധാനമന്ത്രി






































