പാലക്കാട്: കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ എന്നും സുരേന്ദ്രൻ പറഞ്ഞു.
”സന്ദീപിന്റെ പോക്ക് കേരളത്തിലോ ബിജെപിക്കുള്ളിലോ ഒരു ചലനവും ഉണ്ടാക്കില്ല. സന്ദീപിനെതിരെ പാർട്ടി നേരത്തെയും നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിലായിരുന്നില്ല. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്‌ട്രീയ പാർട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. സന്ദീപിനെ പോലെ ഒരാളെ കോൺഗ്രസ് മുറുകെ പിടിക്കണം. സ്‌നേഹത്തിന്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ. പാർട്ടിമാറ്റം നേരത്തെ ഉണ്ടാക്കിയ തിരക്കഥയാണ്. സന്ദീപ് ബലിദാനികളെ വഞ്ചിച്ചു”- സുരേന്ദ്രൻ പറഞ്ഞു.
”കോൺഗ്രസിന് പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന് തെളിവാണ് സന്ദീപിനെ സ്വീകരിച്ചത്. ശ്രീനിവാസൻ കൊലപാതകികളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂടിക്കാഴ്‌ച നടത്തിയ ദിവസം തന്നെയാണ് സന്ദീപിന്റെ തീരുമാനം”- സുരേന്ദ്രൻ വ്യക്‌തമാക്കി.
”കെ സുരേന്ദ്രനും കൂട്ടരും കാരണമാണ് താൻ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നതെന്ന് സന്ദീപ് പറഞ്ഞിരുന്നു. എപ്പോഴും വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന സംഘടനയിൽ നിന്ന് പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചതാണ് ഞാൻ ചെയ്‌ത തെറ്റ്. കെ സുരേന്ദ്രനും സംഘവുമാണ് ഞാൻ കോൺഗ്രസിലേക്ക് പോകാനുള്ള ഏക കാരണം.
ഏകാധിപത്യ പ്രവണതയുള്ള പാർട്ടിയായി ബിജെപി മാറി. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്‌ജസ്‌റ്റ്‌മെന്റുകളും ഡീലുകളും കണ്ടുമടുത്താണ് പാർട്ടി മാറുന്നത്. ഇന്ത്യയിൽ ജനിച്ചു വീഴുന്ന എല്ലാ കുട്ടികളുടെയും ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയമുണ്ട്. സ്‌നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണ് തീരുമാനം” -എന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സന്ദീപ് പറഞ്ഞത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’








































