കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലിനായിരുന്നു അപകടം.
കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണ് കടൽ കാണാനെത്തിയത്. ഇവരിൽ അഞ്ചുപേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടവരിൽ ജിൻസി അൽഭുതകരമായി രക്ഷപ്പെട്ട് കരയിൽ കയറി. മറ്റു നാലുപേർ തിരയിൽപ്പെട്ട് ഒലിച്ചുപോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മൽസ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്നുപേരെ ആദ്യം കരയിൽ എത്തിച്ചു.
ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരുമണിക്കൂർ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹരിതഗിരി ഹോട്ടൽ മാനേജർ അമ്പിലേറി സ്വദേശി സതീശന്റെ ഭാര്യയാണ് മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രദേശിക രാഷ്‌ട്രീയ നേതാവാണ് ബിനീഷ്.
അതേസമയം, കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയ്യാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പറഞ്ഞു. ഇവരോട് കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കൈകോർത്ത് പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും പ്രസിഡണ്ട് വ്യക്‌തമാക്കി.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?