നിലമ്പൂര്‍: കാടിനുള്ളിലെ പ്രസവത്തെ തുടര്‍ന്ന് യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെയും കുഞ്ഞിന്റെയും മരണവും സംസ്‌കാരവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. നിലമ്പൂരിലെ കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ മണ്ണളയില്‍ നിഷ എന്ന ചക്കി(38)യും അവരുടെ ആണ്‍കുഞ്ഞുമാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെ പ്രസവത്തിന് ശേഷം കുഞ്ഞിന് പാലു നല്‍കിയതിനു പിന്നാലെ യുവതി മരിക്കുകയായിരുന്നു. നിഷ മരിച്ചതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ ആണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്‌തം വന്നിരുന്നു. നിഷക്ക് ഗര്‍ഭകാലത്ത് വേണ്ടത്ര മരുന്നുകളോ പരിചരണങ്ങളോ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
പൊതുവേ പുറം ലോകവുമായി അധികം ബന്ധം പുലര്‍ത്താത്ത ആദിവാസി ചോലനായ്‌ക്കർ വിഭാഗത്തില്‍പ്പെട്ട മോഹനന്റെ ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. അതേസമയം പ്രസവം ആശുപത്രിയിലാക്കണമെന്ന ഉദ്യോഗസ്‌ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്.
നിഷയുടെ പ്രസവത്തിന്റെ തലേ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ മാഞ്ചീരിയില്‍ ക്യാംപിന് എത്തിയിരുന്നു. ഈ സമയം നിഷയുടെ ബന്ധുക്കളോട് ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ശനിയാഴ്‌ച്ചയും നിഷ എത്താത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോൾ മാത്രമാണ് ആരോഗ്യ പ്രവർത്തകർ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കാട്ടില്‍ ഇവരുടെ കുടില്‍ സന്ദര്‍ശിക്കുകയും കുഞ്ഞിനെ പരിശോധിക്കുകയും ചെയ്‌തിരുന്നു. കുഞ്ഞ് ആരോഗ്യവാന്‍ ആയിരുന്നുവെന്നാണ് ഡോക്‌ടർ പറയുന്നത്. കുഞ്ഞിനായി പാല്‍പൊടി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ നല്‍കിയെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
Malabar News: പ്രശസ്‌ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു




































