കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും.
രക്‌തസ്രാവത്തെ തുടര്‍ന്ന് യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതാണ് കൊലപാതകം പുറംലോകം അറിയാന്‍ കാരണമായത്. ഗര്‍ഭിണിയായിരുന്നെന്ന് പറയാന്‍ യുവതി വിസമ്മതിച്ചെങ്കിലും ചികില്‍സിച്ച ഡോക്‌ടർ പ്രസവം നടന്നെന്ന് സ്‌ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടില്‍ തെരച്ചില്‍ നടത്താന്‍ ഡോക്‌ടർ ആവശ്യപ്പെട്ടു.
വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കട്ടിലിനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പോസ്‌റ്റ് മോര്‍ട്ടത്തില്‍ കഴുത്തില്‍ വയര്‍ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ അമ്മയാണ് കൊലക്ക് പിന്നിലെന്ന നിഗമനത്തില്‍ പൊലീസെത്തി. ഗര്‍ഭിണിയായത് യുവതി മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.
വീട്ടിലുള്ളവര്‍ മറ്റൊരു വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രസവം. എന്നാല്‍ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്‌തമല്ല. കൃത്യത്തിന് ആരെങ്കിലും സഹായിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Malabar News: ഓണ്‍ലൈന്‍ തട്ടിപ്പ്; വയനാട്ടിലും ശ്രമം നടന്നതായി റിപ്പോര്‍ട്ട്

































