തിരുവനന്തപുരം: മുസ്‌ലിം ലീഗിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനെ വിമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
മുന്നോക്ക സംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് വിജയരാഘവൻ എഴുതിയ ഒരു ലേഖനത്തിൽ പരാമർശിച്ചിരുന്നു. സംവരണത്തിനെതിരെ കേരളത്തിൽ ഇറങ്ങിയത് വർഗീയ സംഘടനകളാണെന്നും പ്രകടനപത്രികയിൽ കോൺഗ്രസിന്റെ പ്രഖ്യാപിത നയം മുന്നോക്ക സംവരണം എന്നാണെന്ന് വരെ പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
ഹിന്ദു വർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വ ശക്‌തികളെ തന്നെയാകും സഹായിക്കുകയെന്നും വിജയരാഘവന്റെ ലേഖനത്തിൽ പറയുന്നു. ഇതിനെതിരെയാണ് ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തിയത്.
മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചിട്ടുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ജയത്തിനായി വർഗീയത കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്‌ഥാനങ്ങൾക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് മുസ്‌ലിം-ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്ന് വരുത്തുമെന്നും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേൽപിക്കുമെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം.
Also Read: രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം