ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. കാർഷിക മേഖല വിറ്റുതുലച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കേന്ദ്ര സർക്കാരിന് വരുമാനത്തിനുള്ള ഏക മാർഗം വിൽപനയാണ്. അവരത് തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇന്ന് സർക്കാർ അവതരിപ്പിച്ചതിനെ ബജറ്റ് എന്ന് വിളിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു.
രാജ്യം കോവിഡ് പശ്‌ചാത്തലത്തിൽ നേരിടുന്ന വാണിജ്യ, വ്യാവസായിക, വ്യാപാര മേഖലകളിലെ മാന്ദ്യം പരിഹരിക്കുന്നതിനുള്ള അത്യുത്തേജക പാക്കേജ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫലപ്രദമായ നിർദ്ദേശവും ബജറ്റിൽ ഇല്ല എന്നത് നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷം പറയുന്നു.
സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ ഉൾപ്പടെ സാമ്പത്തിക സർവേ ഏറ്റവും ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളായി ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണുന്നതിന് വേണ്ടി ക്രിയാത്‌മകമായ പദ്ധതികളോ നിർദ്ദേശങ്ങളോ ഒന്നും തന്നെ ബജറ്റിൽ ഉണ്ടായിരുന്നില്ല.
രാജ്യത്തെ മൊത്തം തൂക്കി വിൽക്കാൻ നിർദ്ദേശിക്കുന്ന പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. അസറ്റ് മോണിടയ്സേഷൻ പദ്ധതിയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. രാജ്യത്ത് സർക്കാരിന്റെ അധീനതയിലും അധികാരത്തിലുമുള്ള ഭൂമി മുഴുവൻ വിറ്റ് കാശാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്- പ്രതിപക്ഷം തുറന്നടിച്ചു.
അതേസമയം, കേരളത്തിൽ കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് തുക അനുവദിച്ചത് സംസ്‌ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. രാഷ്‌ട്രീയമായ നീക്കമാണിത്. കേന്ദ്രസർക്കാരിന്റെ ഈ നീക്കം പൊതുജനങ്ങൾ തിരിച്ചറിയുമെന്നും എംപി പറഞ്ഞു.
Also Read: രാജ്യത്തെ മുസ്‌ലിങ്ങൾക്ക് അവർ സുരക്ഷിതരല്ലെന്ന ഭയമുണ്ട്; ഹമീദ് അൻസാരി