ന്യൂഡെൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടാവുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ അടക്കമുള്ളവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ ലക്ഷ്യമിടുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ആകർഷിക്കാൻ സർക്കാർ വലിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ സാധ്യതയില്ല. 2019ലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു വലിയ പ്രഖ്യാപനങ്ങൾ ആദായനികുതി റിബേറ്റും, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയും മാത്രമായിരുന്നു. നോട്ട് അസാധുവാക്കലും, ജിഎസ്‌ടിയും മൂലം നിരാശരായ മധ്യവർഗത്തെ ആകർഷിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ ചെറുക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ കൂടിയായിരുന്നു ഈ നടപടികൾ.
Most Read| ഹേമന്ത് സോറൻ ഇഡി കസ്‌റ്റഡിയിൽ; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി