റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുത്തു. ഹേമന്ത് സോറനെ അറസ്‌റ്റ് ചെയ്യുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. സോറന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്യലിനിടെയാണ് ഇഡി കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞതായാണ് വിവരം. ചംപയ് സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഗവർണറെ കാണാനായി എംഎംഎമാർ രാജ്ഭവനിലെത്തി. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഹേമന്ത് സോറന്റെ വീട്ടിലെത്തിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ വീടിനും രാജ്‌ഭവനും സമീപം നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇഡി ഓഫീസിന് സമീപം 100 മീറ്റർ പരിധിയിലും നിരോധനജ്‌ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കും.
2020-22ൽ വ്യാജരേഖ ചമച്ചു ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരൂപയാഗം ചെയ്‌ത് 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണ കേസുകളാണ് ഇഡി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഡെൽഹിയിലെ വീട്ടിൽ തിങ്കളാഴ്‌ച നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്‌ളൂ കാറും പിടിച്ചെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ടു ഈ മാസം 20ന് ഇഡി ചോദ്യം ചെയ്‌തിരുന്നു. ആദ്യ എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞു ഉദ്യോഗസ്‌ഥർ അദ്ദേഹത്തിന്റെ ഡെൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ സോറൻ റാഞ്ചിയിൽ എത്തുകയായിരുന്നു.
അതേസമയം, സോറന്റെ അറസ്‌റ്റിനെ നേരിടാൻ ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ ജാർഖണ്ഡ് പോലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി/ എസ്‌ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ധുർവ സ്‌റ്റേഷനിൽ മുഖ്യമന്ത്രി സോറന്റെ പരാതി ലഭിച്ചതിനെ തുടർന്നാണ് ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതെന്ന് റാഞ്ചി പോലീസ് പറഞ്ഞു.
Most Read| ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി കോടതി