വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി വാരാണസി കോടതി. മസ്‌ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയിരിക്കുന്നത്. മസ്‌ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളിൽ പൂജ നടത്താനാണ് അനുമതി.
പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകി. ഏഴ് ദിവസത്തിനുള്ളിൽ ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. ഗ്യാൻവാപി മസ്‌ജിദ് നിർമിക്കുന്നതിന് മുൻപ് വലിയൊരു ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്ന് പുരാവസ്‌തു വകുപ്പ് കണ്ടെത്തിയതായി ഹിന്ദു വിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
ഗ്യാൻവാപിയിൽ എല്ലാവർക്കും പൂജയ്‌ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്ന് ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘മസ്‌ജിദിന്റെ പടിഞ്ഞാറു ഭാഗത്തെ ചുമർ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണ്. ഇത് കല്ലുകൊണ്ട് നിർമിച്ചു അലങ്കരിച്ചതാണ്. മസ്‌ജിദിലെ തൂണും മറ്റു നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിലേത് പരിഷ്‌കരിച്ചു ഉപയോഗിച്ചതാണ്. തൂണുകളിലെ കൊത്തുപണികളിൽ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണ്. നേരത്തേയുണ്ടായ മന്ദിരത്തിന് മുകളിൽ ഇപ്പോഴത്തേത് നിർമിച്ചതായാണ് കാണപ്പെടുന്നത്’- അഭിഭാഷകൻ പറഞ്ഞു.
‘നേരത്തെ ഉണ്ടായിരുന്ന മന്ദിരം 17ആം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ കാലത്ത് തകർത്തതാകാം. സമുച്ചയത്തിന്റെ ഭാഗമായ അറകളിലും മറ്റും ശിൽപ്പങ്ങളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 34 ശിലാലിഖിതങ്ങളും കണ്ടെത്തി. ഇതിൽ ദേവനാഗരി, തെലുങ്ക്, കന്നഡ ഭാഷകളിലെ പൗരാണിക ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും ഉണ്ട്. ജനാർദ്ദന, രുദ്ര, ഉമേശ്വര എന്നിങ്ങനെ മൂന്ന് ആരാധനാമൂർത്തികളുടെ പേരും കണ്ടെത്തി’- റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തലുകൾ ഉണ്ടെന്നും അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ വ്യക്‌തമാക്കി.
ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേ ആരംഭിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന മസ്‌ജിദ് ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണോ സ്‌ഥാപിച്ചതെന്ന ചോദ്യമുയർന്ന പശ്‌ചാത്തലത്തിലാണ് ജൂലൈയിൽ മസ്‌ജിദ് സമുച്ചയത്തിൽ പുരാവസ്‌തു സർവേ നടത്തിയത്.
വാരണാസിയിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സർവേ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്‌ത് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർവേ പള്ളിയെ തകർക്കുമെന്ന് പള്ളിക്കമ്മിറ്റിയും, പള്ളിക്ക് കേടുപാട് പറ്റാതെയാകും സർവേയെന്ന് പുരാവസ്‌തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.
Most Read| പിസി ജോർജ് അംഗത്വം സ്വീകരിച്ചു; കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചു