ന്യൂഡെൽഹി: പിസി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. പിസി ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) പാർട്ടിയും ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പിസി ജോർജിന് പുറമെ മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു.
ഡെൽഹിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവ്‌ദേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിൽ വെച്ചായിരുന്നു അംഗത്വ സ്വീകരണം. രണ്ടു മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്‌തമാണെന്നും പിസി ജോർജ് പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മൽസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിസി ജോർജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവ്‌ദേക്കറും പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോർജിന്റെ രാഷ്‌ട്രീയ പ്രവർത്തനം.
Most Read| ‘പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണം’; റോബിൻ ബസിന് ഹൈക്കോടതി നിർദ്ദേശം