ന്യൂഡെൽഹി: ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഒരു ഇംഗ്ളീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം.
‘സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2024ലെ പൊതുതിരഞ്ഞടുപ്പിൽ സമ്പദ്‌വ്യവസ്‌ഥയുടെ അവസ്‌ഥ വലിയ ചർച്ചയാകും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ സാധിച്ചു. പ്രതിപക്ഷം അഴിമതിക്കാരാണ്. വടക്ക്-തെക്ക് വിവേചനമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. ദ്രാവിഡ പാർട്ടികൾ ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്’- നിർമല പറഞ്ഞു.
ഫെബ്രുവരി 15നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്‌ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ് ഇലക്‌ടറൽ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ