മുള്ളേരിയ : പയസ്വിനി പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ തോട്ട പൊട്ടിച്ചുള്ള മീൻപിടുത്തം വ്യാപകമായി. വലിയ സ്‍ഫോടന ശേഷിയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ മീൻപിടിക്കുന്നത്. ഇതിലൂടെ പുഴയിലെ മൽസ്യസമ്പത്തിനെ ബാധിക്കുകയും, വെള്ളം മലിനമാകുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. തോട്ട പൊട്ടിച്ച് മീൻപിടുത്തം നടത്തുന്നതിലൂടെ മീനുകൾക്കൊപ്പം തന്നെ മറ്റ് ജീവജാലങ്ങളുടെ നാശത്തിനും ഇത് വലിയ രീതിയിൽ കാരണമാകുന്നു.
പാലപ്പൂവൻ എന്ന് അറിയപ്പെടുന്ന ഭീമൻ ആമകളും അപൂർവമായ മീനുകളും ഉള്ള പുഴയാണിത്. കൂടാതെ സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡ് നടത്തിയ പരിശോധനയിൽ നൂറിലേറെ ഇനം മീനുകളെ ഇതിൽ നിന്നു കണ്ടെത്തിയിരുന്നു. തോട്ട ഉപയോഗിച്ചുള്ള മീൻപിടുത്തം വ്യാപകമാകുന്നതോടെ ഈ ജീവജാലങ്ങളുടെ എല്ലാം നാശത്തിന് ഇത് കാരണമാകുന്നുണ്ട്. അതിനൊപ്പം തന്നെ വലിയ രീതിയിൽ പുഴയിലെ ജലം മലിനമാകുകയും ചെയ്യുന്നുണ്ട്.
സ്‌ഫോടക വസ്‌തുക്കൾ പുഴയിൽ കലരുന്നതോടെ ഈ ജലം ഉപയോഗിക്കുന്ന ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നുണ്ട്. കാസർഗോട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള ബാവിക്കര ശുദ്ധജല പദ്ധതി, ബെള്ളൂർ, ദേലംപാടി പഞ്ചായത്തുകളിലേക്കുള്ള ജലനിധി പദ്ധതികൾ തുടങ്ങിയവയുടെ ജലസ്രോതസ് പയസ്വിനിപ്പുഴയാണ്. അതിനാൽ തന്നെ ഇത്തരത്തിൽ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചുള്ള മീൻപിടുത്തം വലിയ രീതിയിൽ തന്നെ പുഴയെയും, പുഴയെ ആശ്രയിച്ചു ജീവിക്കുന്നവരെയും ബാധിക്കുന്നുണ്ട്. പോലീസോ, തദ്ദേശ സ്‌ഥാപനങ്ങളോ ഇതിനെതിരെ യാതൊരുവിധ നടപടികളും എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്.
Read also : ‘തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നു’; പ്രവാസി വ്യവസായി